കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

പ്രണയചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് നടന്‍ ബാബുരാജ് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’ എന്ന ചിത്രമാണ് ബാബുരാജിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ‘നാം ചേരുന്ന വഴികളില്‍’ എന്നൊരു ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഈ ഗാനത്തില്‍ അഭിനയിച്ചതിനെ കുറിച്ച് ബാബുരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഈ ഗാനം ചിത്രീകരിച്ചത്. പ്രണയ ഗാനമായതിനാല്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് താന്‍ ബലാത്സംഗത്തിന് വന്നതാണോയെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു എന്നാണ് ബാബുരാജ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഈ പ്രണയഗാനം ചിത്രീകരിച്ചത്. വലിയ ടെന്‍ഷനിലാണ് ഞാന്‍ ഈ രംഗത്തില്‍ രമ്യ സുവിക്കൊപ്പം അഭിനയിക്കാന്‍ ബസ്സ്റ്റാന്‍ഡിലെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ ആണെങ്കില്‍ നിറയെ ആളുകളുമുണ്ട്. ഞാന്‍ ഒരു പെണ്ണിന് പുറകെ നടക്കുന്നത് കണ്ട് ആളുകള്‍ പലരും തെറ്റിദ്ധരിച്ചു.”

”എന്റെ പഴയകാല സിനിമകളെ ഓര്‍ത്തവര്‍ ഞാന്‍ വല്ല ബലാത്സംഗത്തിനും വന്നതാണോയെന്നും സംശയിച്ചിട്ടുണ്ടാകും. എന്നാല്‍, പ്രണയ ഗാനത്തിന്റെ മൂഡിലേക്ക് മനസ്സ് എത്തിയതോടെ കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞു.”

”അതിന് മുമ്പ് എന്നെ കാണുമ്പോഴൊക്കെ സാന്ദ്ര ‘റൊമാന്‍സ് വേണം, റൊമാന്‍സ് വേണം’ എന്നു പറഞ്ഞു കൊണ്ടേയിരുന്നിരുന്നു. ചേട്ടാ, കണ്ണില്‍ പ്രണയം വേണമെന്നായിരുന്നു സാന്ദ്രയുടെ ഡയലോഗ്. അതു കേള്‍ക്കുന്നതോടെ ടെന്‍ഷന്‍ കൂടി ഞാന്‍ ഒരു പരുവമായിരുന്നു” എന്നാണ് ബാബുരാജ് പറയുന്നത്.

സാന്ദ്ര തോമസിന്റെ പ്രൊഡക്ഷന്‍ ഹാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. ആന്റോ ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് പിന്നാടന്റെതാണ് തിരക്കഥ. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, മഹിമ നമ്പ്യാര്‍, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, രഞ്ജി പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.