'കേരളം നമ്പർ വൺ എന്നത് യഥാർത്ഥ സ്റ്റോറി'; ജനാധിപത്യം അപകടത്തിലാകുമ്പോൾ അത് സംരക്ഷിച്ചേ പറ്റൂ: മുഖ്യമന്ത്രി

കേരളത്തിൽ ഒറ്റ സ്റ്റോറിയെ ഉള്ളുവെന്നും അത് കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറി. ജനാധിപത്യം അപകടത്തിലാകുമ്പോൾ ജനങ്ങൾ അത് സംരക്ഷിച്ചേ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് തേവലക്കരയിൽ ചേർന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബിജെപി ഗവൺമെന്റ് ജനങ്ങൾക്ക് എതിരായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കോൺഗ്രസിനും ബിജെപിയ്ക്കും ഒരേ സാമ്പത്തിക നയമാണ്. ഏറ്റവും കുറഞ്ഞ ദരിദ്രരുള്ള നാടാണ് കേരളം. 2025 – നവംബർ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയിൽ അല്ലാത്ത നാടായി നമ്മുടെ സംസ്ഥാനം മാറും. ഇത് കേരളത്തിന് മാത്രം പറയാൻ സാധിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം യുഡിഎഫ്‌ എംപിമാർ കേരളത്തിലെ ജനങ്ങളുടെ വികാരത്തിനൊപ്പം നിൽക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ അവകാശങ്ങളും മതനിരപേക്ഷതയും ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഉയരേണ്ട രോഷം ഉയർന്നോ. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതിനെതിരേ നിവേദനം നൽകണമെന്നാവശ്യപ്പെട്ടപ്പോൾ യുഡിഎഫ് എംപിമാർ മാറിക്കളയുകയുകയായിരുന്നു. പിന്നീട് അത് കേരളത്തിൻ്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് എഴുതിച്ചേർക്കണമെന്നും ആവശ്യപ്പെട്ടവരാണവരാണ് യുഡിഎഫുകാർ. ഇത്തവണ ഇതിനെതിരേ ശക്തമായൊരു എൽഡിഎഫ് തരംഗം ഉയർന്നുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.