നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന ഇന്ന്; കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് മലപ്പുറത്ത്, കുറവ് വയനാട്ടില്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്. 1,64,427 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 1,08,580 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ എത്ര പത്രികകള്‍ സ്വീകരിക്കപ്പെടും എത്രയെണ്ണം പിഴവുകള്‍ ഉള്ളതിനാല്‍ തള്ളും എന്ന് ഇന്ന് അറിയാം.

ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് മലപ്പുറത്താണ് (19,959). രണ്ടും മൂന്നും സ്ഥാനത്ത് തൃശൂര്‍ (17,168) എറണാകുളം (16,698) ജില്ലകളാണ്. വയനാട്ടിലാണ് ഏറ്റവും കുറവ് (5,227). സ്ത്രീകള്‍ 57,227, പുരുഷന്‍മാര്‍ 51,352, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയുമാണുള്ളത്.

അതേസമയം, എതിരാളികള്‍ ഇല്ലാത്തതിനാല്‍ നാല് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിന് മുന്നേ വിജയം നേടി. ആന്തൂരിലും മലപ്പട്ടത്തും രണ്ട് വീതം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ആന്തൂര്‍ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല.

Read more

പത്തൊമ്പതാം വാര്‍ഡ് പൊടിക്കുണ്ടില്‍ കെ. പ്രേമരാജനും രണ്ടാം വാര്‍ഡായ രജിത കെയുമാണ് സ്ഥാനാര്‍ഥികളായത്. മലപ്പട്ടം പഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ലാത്തത്. ആറാം വാര്‍ഡില്‍ സി.കെ ശ്രേയയും അഞ്ചാം വാര്‍ഡില്‍ ഐ.വി ഒതേനനുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.