കടമെടുപ്പിനുള്ള അവകാശം ബോധ്യപ്പെടുത്താൻ കേരളത്തിനായിട്ടില്ല; കേന്ദ്രവാദം ശരിവച്ച് സുപ്രീംകോടതി

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലെ കേന്ദ്ര മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിൽ കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സുപ്രീം കോടതി. അധിക വായ്പ എടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്‌ഥാനത്തിനായില്ലെന്ന് വിധി പകര്‍പ്പിൽ പറയുന്നു. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് സംസ്ഥാനത്തിന് ബോധ്യപ്പെടുത്താൻ കഴിയാതെ പോയത്.

2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്. ജസ്‌റ്റിസ് സുര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവച്ച സുപ്രീംകോടതി കേരളത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയാണെന്നും അധികമായി സംസ്‌ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ച സുപ്രീം കോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു. ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനാണു കോടതി നിർദേശിച്ചത്. 26,000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിൻ്റെ ആവശ്യം. 2023-24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല.

സംസ്ഥാനങ്ങളുടെ വായ്പ പരിധിയിൽ അനാവശ്യ കൈകടത്തലിന് കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് കാണിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു. ഹർജി ഉയർത്തുന്ന ആറ് ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്. കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം എന്ന് ഭരണഘടന ബഞ്ച് പരിഗണിക്കും. പൊതുകടത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതിലും അഞ്ചംഗ ബഞ്ച് വാദം കേൾക്കും.