കേരളത്തിന്റെ കൈയില്‍ പണമില്ല, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കണം; നിതിന്‍ ഗഡ്കരിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

കേരളത്തിലെ ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവ് മൊത്തമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു. ഗഡ്കരിയുടെ വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്.

ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവില്‍ കേരളത്തിന്റെ വിഹിതമായ 25% ഒഴിവാക്കി നല്‍കണമെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്. വന്‍ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള മുഴുവന്‍ തുകയും കേന്ദ്രം വഹിക്കണമെന്നും കേരളം നേരത്തെ തന്നെ ആവശ്യപെട്ടിരുന്നു.

കൂടിക്കാഴ്ചയില്‍ അനുകൂലമായ തീരുമാനം കേന്ദ്രമന്ത്രിയില്‍ നിന്നും ലഭിച്ചതായാണ് സൂചന. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

കേരളത്തില്‍ ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവന്‍ തുകയും കേന്ദ്രം വഹിക്കുമെന്ന് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായുള്ള കൂടിക്കാഴ്ചയില്‍ റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു. ഇത് രേഖമൂലമുള്ള ഉത്തരവാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ പ്രളയത്തില്‍ ദേശീയപാതയ്ക്കുണ്ടായ കേടുപാടുകള്‍ മൂലമുള്ള 83 കോടി രൂപയുടെ നഷ്ടം കേന്ദ്രം നികത്തും. ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംസ്ഥാനത്തിനു തുക കൈമാറും.

കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം പഴയകട മുതല്‍ കുളത്തൂര്‍ വരെയുള്ള മേല്‍പ്പാതയുടെ നിര്‍മാണം ആരംഭിക്കും. ദേശീയപാതയില്‍ രാമനാട്ടുകര വെങ്ങളം മേല്‍പ്പാത നിര്‍മിക്കുന്നതിനോടു കേന്ദ്രം അനുകൂലമാണ്. കണ്ണൂര്‍ ഹാജിമൊട്ടയിലെ ടോള്‍ പ്ലാസ വയക്കരവയലിലേക്ക് മാറ്റി സ്ഥാപിക്കുക, സര്‍വീസ് റോഡ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കും.

പയ്യന്നൂര്‍ വെള്ളൂര്‍ ബാങ്ക് പരിസരത്ത് അടിപ്പാത നിര്‍മിക്കാന്‍ നടപടിയെടുക്കും. വടകര മുനിസിപ്പാലിറ്റിയില്‍ മേല്‍പ്പാത വേണമെന്ന ആവശ്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് കുളം ബസാറില്‍ ബോക്‌സ് കള്‍വെര്‍ട്ടിന്റെ നിര്‍മാണവും പരിഗണനയിലുണ്ടെന്നു ഗഡ്കരി അറിയിച്ചു.