കേരളത്തിന്റെ ഗതികേട്; 30വര്‍ഷം ആയുസ്സുള്ള ആശുപത്രി മൂന്ന് വര്‍ഷത്തില്‍ തകര്‍ത്തു; 125 കണ്ടെയ്നറുകളും നശിച്ചു; 60 കോടിയുടെ ടാറ്റ ആശുപത്രി പൊളിക്കുന്നു

കേരള സര്‍ക്കാരിന്റെ പിടിപ്പ്‌കേടിന്റെ നേര്‍മുഖമായി ടാറ്റ 60 കോടി മുടക്കി കാസര്‍കോട് ചട്ടഞ്ചാലില്‍ നിര്‍മിച്ച് നല്‍കിയ ആശുപത്രി. 30 വര്‍ഷത്തെ ആയുസ്സ് വാഗ്ദാനം ചെയ്ത നിര്‍മിച്ച ആശുപത്രി ഇപ്പോള്‍ പൊളിച്ച് നീക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്ന സമയത്ത് കാസര്‍കോടിലെ കഷ്ടപ്പെടുന്ന രോഗികള്‍ക്കായാണ് ടാറ്റ ആശുപത്രി നിര്‍മിച്ച് നല്‍കിയത്.

ഇപ്പോഴുള്ള ആശുപത്രി പൊളിക്കുന്ന സ്ഥലത്ത് 23 കോടി രൂപ മുടക്കി സ്‌പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോവിഡ് കാലത്ത് അനുവദിച്ച 188 തസ്തികകള്‍ പിന്നീടു മറ്റ് ആശുപത്രികളിലേക്ക് മാറ്റി. 3 ക്ലറിക്കല്‍ ജീവനക്കാര്‍ മാത്രമായി ഇവിടെ. ചൂടുള്ള കാലാവസ്ഥയ്ക്ക് യോജിക്കാത്ത പ്രീഫാബ്രിക്കേഷന്‍ നിര്‍മിതിയാണ് കെട്ടിടം നശിക്കാന്‍ കാരണമെന്നു സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.

ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി ഒരു ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍ അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. പ്ലൈവുഡ് കൊണ്ടു നിര്‍മിച്ച തറ നാശാവസ്ഥയിലാണെന്നും തീപിടിത്ത സാധ്യത നിലനില്‍ക്കുന്നുവന്നും റിപ്പോര്‍ട്ടിലുണ്ട്. വെന്റിലേറ്ററുകള്‍ അടക്കം ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുകയാണ്.

ചെറിയ മഴപെയ്താല്‍ പോലും സീലിങ് വഴിയും ജനല്‍ വഴിയും വെള്ളം ആശുപത്രിക്കകത്ത് എത്തുന്നു. ടാറ്റയാണു പണിതു നല്‍കിയതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടതു ജില്ലാ ഭരണകൂടമാണ്. മഴയില്‍ സീലിങ് വഴിയും ജനല്‍ വഴിയുമാണു വെള്ളം ആശുപത്രിയുടെ അകത്ത് എത്തുന്നത്.

കാറ്റടിച്ചാല്‍ വാതില്‍ വഴിയും വെള്ളം ആശുപത്രിയിലേക്കു കടക്കും. 125 കണ്ടെയ്നറുകളാണ് ഇവിടെയുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ചോര്‍ന്നൊലിച്ചിരുന്നു. ഇലക്ട്രിക് പ്ലഗ് അടക്കമുള്ള ഭാഗത്തു കൂടിയാണു വെള്ളം ഒലിച്ചിറങ്ങുന്നത്. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിനു വരെ കാരണമാകാമെന്നും ലീഗല്‍ സര്‍വീസസ് അതോറിറ്റി വ്യക്തമാക്കുന്നു.

ടാറ്റാ കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 4.12 ഏക്കര്‍ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്. 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയില്‍ ഇതുവരെ ഇവിടെ 4987 കോവിഡ് രോഗികള്‍ക്കു ചികിത്സ തേടിയിട്ടുണ്ട്.

30 വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതാണു കെട്ടിടമെന്നാണ് അന്ന് അധികൃതര്‍ പറഞ്ഞത്. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തണമെന്നു കെട്ടിടം നിര്‍മിക്കുമ്പോള്‍ ടാറ്റ അധികൃതര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതാണ്. പക്ഷേ, ജില്ല ഭരണകൂടം അറ്റകുറ്റ പണികള്‍ നടത്താത്തതുകൊണ്ട് 3 വര്‍ഷം കൊണ്ട് ആശുപത്രി നാശാവസ്ഥയിലായി.