കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം മാണി അന്തരിച്ചു

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. എം മാണി അന്തരിച്ചു. 4.57നായിരുന്നു മരണം
അദ്ദേഹത്തിന്റെ ആരോഗ്യനില ഉച്ചകഴിഞ്ഞ് മൂന്നോടെ  ഗുരുതരമാകുകയായിരുന്നു. വൈകിട്ടോടെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്തമയ്ക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. കോട്ടയം സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ച് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.