സ്വർണ്ണക്കടത്ത് കേസിന്‍റെ അവസ്ഥ എന്തായി?, അതു പോലെ വീണാ വിജയനെതിരായ കേസും മാറും; വിമർശിച്ച് കെ സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേസ് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ബി ജെ പി – സി പി എം അഡ്ജസ്റ്റ്മെന്‍റാണെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അന്വേഷണം നീണ്ട സ്വർണ്ണക്കടത്ത് കേസ് പരാമർശിച്ചായിരുന്നു വിമർശനം.

സ്വർണ്ണക്കടത്ത് കേസിന്‍റെ അവസ്ഥ എന്തായെന്ന് ചോദിച്ച അദ്ദേഹം, അതുപോലെ വീണക്കെതിരായ കേസും മാറുമെന്ന് പറഞ്ഞു. ഇതെല്ലാം ബി ജെ പിയും സി പി എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റ് മാത്രമാണെന്നും കെ സി വിമർശിച്ചു.നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെയാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം. എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള ഇടപാട് അന്വേഷിക്കാൻ കോർപ്പറേറ്റ് അഫേയർസ് മന്ത്രാലയമാണ് ഉത്തരവിട്ടത്. രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്സാലോജിക്കിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

സിഎംആർഎലിനൊപ്പം കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം.മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തിൽ നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.