"മതമൈത്രിയെ വ്രണപ്പെടുത്തുന്ന സിനിമയായാലും, നാടകമായാലും, പ്രസംഗമായാലും കേരളത്തില്‍ അനുവദിക്കാനാവില്ല. ; കക്കുകളി നാടകം നിരോധിക്കണമെന്ന് ജോസ് കെ മാണി

കക്കുകളി നാടകത്തിനെതിരെ പ്രതികരണവുമായി ജോസ് കെ മാണി. മതമൈത്രിയെ വ്രണപ്പെടുത്തുന്ന സിനിമയായാലും, നാടകമായാലും, പ്രസംഗമായാലും കേരളത്തില്‍ അനുവദിക്കാനാവില്ലെന്നാണ് ജോസ് കെ മാണി പറഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കേരള സ്റ്റോറി സിനിമയെ കുറിച്ചും പോസ്റ്റിൽ പരാമർശിച്ചിച്ചുണ്ട്.

കന്യാസ്ത്രീ മഠങ്ങള്‍ ലക്ഷ്യം വച്ചുള്ള നാടകമാണിതെന്നും പൗരോഹിത്യത്തെ അപമാനിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. തുടർന്ന് നിരവധി വിശ്വാസികളും, ക്രൈസ്തവ നേതാക്കളും നാടകത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

“ക്രൈസ്തവവിശ്വാസത്തെയും, മതസ്ഥാപനങ്ങളെയും അവഹേളിക്കുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കണം. വ്യാപകമായ വിമര്‍ശനങ്ങളും ആശങ്കയുമാണ് വിശ്വാസസമൂഹത്തില്‍ നിന്നും പ്രസ്തുത നാടകത്തിന്റെ അവതരണത്തിന് എതിരായി ഉയര്‍ന്നിട്ടുള്ളത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു വിഭാഗത്തിന്റെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താനും നോവിക്കാനുമുള്ള ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. എല്ലാ മതങ്ങളും വിശ്വാസസമൂഹങ്ങളും പരസ്പരം ബഹുമാനിക്കുകയും മൈത്രിയോടെ ജീവിക്കുകയും ചെയ്യുന്ന നാടാണ് കേരളം. മാതൃകയാര്‍ന്ന ഈ സമൂഹ്യ അന്തരീക്ഷം കലുഷിതമാക്കുന്ന ഒന്നും കേരളത്തില്‍ പ്രചരിപ്പിക്കപ്പെടാന്‍ പാടില്ല. കേരളത്തെ വികൃതമായി ചിത്രീകരിക്കുന്ന ഒരു സിനിമയുടെ ട്രെയ്ലറിനെതിരെയും ഒറ്റക്കെട്ടായ പ്രതിഷേധം ഉയര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്. മതമൈത്രിയെ വ്രണപ്പെടുത്തുന്ന സിനിമയായാലും, നാടകമായാലും, പ്രസംഗമായാലും കേരളത്തില്‍ അനുവദിക്കാനാവില്ല. വിശ്വാസസമൂഹത്തിന്റെ ആവശ്യവും വികാരവും പരിഗണിച്ച് ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.”

ജോസ് കെ മാണി കുറിച്ചു.

കെ സി ബി സി തന്നെ പുരസ്‌കാരം നല്‍കിയിട്ടുള്ള, ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് കക്കുകളി. തീരപ്രദേശത്തെ മനുഷ്യ ജീവിതമാണ് കഥയില്‍ നെറോണ പറയുന്നത്. ആലപ്പുഴ, പറവൂര്‍ നെയ്തല്‍ നാടക സംഘം അവതരിപ്പിക്കുന്ന ‘കക്കുകളി’ നാടകത്തിന്റെ സംവിധായകന്‍ ജോബ് മഠത്തിലാണ്.