സവര്‍ണ- അവര്‍ണ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നു; ചിലര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നുവെന്ന് എന്‍എസ്എസ്

സമൂഹത്തില്‍ സവര്‍ണ- അവര്‍ണ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സംസ്ഥാനത്ത് സവര്‍ണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിര്‍ത്താനും ഒറ്റപ്പെടുത്താനും ശ്രമ നടക്കുകയാണ്. ആളെനോക്കി സഹായിക്കുകയെന്ന നയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. അതു മനസിലാക്കി സമുദായംഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദേഹം പാലക്കാട് പറഞ്ഞു. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ എന്‍എസ്എസ് പ്രതികരിക്കും. അതിന് കേന്ദ്ര-സംസ്ഥാ വ്യത്യാസമില്ലെന്നും അദേഹം പറഞ്ഞു.

നായര്‍ സര്‍വീസ് സൊസൈറ്റിക്ക് രാഷ്ട്രീയമില്ല. എല്ലാവരോടും സമദൂരനിലപാടാണ്. ഒരു രാഷ്ട്രീയക്കാരും എന്‍എസ്എസിനെ സഹായിക്കുന്നില്ല. നായര്‍ സമുദായം അടക്കമുള്ള മുന്നാക്കക്കാരുടെ കാര്യം വരുമ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുഖം തിരിച്ചുനില്‍ക്കുന്നു. പിന്നാക്ക സമുദായത്തെ വോട്ടുബാങ്കാക്കി മാറ്റുന്ന കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നു. അവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നു.

ശബരിമല വിഷയത്തില്‍ ആദ്യം നാമജപവുമായി രംഗത്തിറങ്ങിയത് എന്‍എസ്എസാണ്. ഇതു വിജയിച്ചു. ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ആരും ശ്രമിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. ഹിന്ദുവിന്റെ പുറത്ത് മാത്രമാണ് ഇതെല്ലാം വരുന്നത്. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ എന്‍എസ്എസ് പ്രതികരിക്കും. അത് കേന്ദ്രമായാലും സംസ്ഥാനമായാലും പ്രതികരിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.