'പഴംപൊരിയ്ക്ക് രുചി പോര'; വര്‍ക്കലയില്‍ ചായക്കടയിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു

തിരുവനന്തപുരം വര്‍ക്കലയില്‍ പഴംപൊരിയുടെ രുചിയെ ചൊല്ലിയുള്ള തര്‍ക്കക്കിനിടെ യുവാവിന് കുത്തേറ്റു. വെട്ടൂര്‍ വലയന്റകുഴി ഒലിപ്പുവിള വീട്ടില്‍ രാഹുലിനാണ് കുത്തേറ്റത്. രാഹുലിനെ ആക്രമിച്ച വെട്ടൂര്‍ അരിവാളം ദാറുല്‍ സലാമില്‍ അല്‍ത്താഫിനെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം നടന്നത്.

മേല്‍വെട്ടൂര്‍ ജംഗ്ഷനിലെ ചായക്കടയില്‍ നിന്ന് പഴംപൊരി വാങ്ങി കഴിച്ച ശേഷം രാഹുല്‍ കച്ചവടക്കാരനുമായി തര്‍ക്കത്തിലായി. പഴംപൊരിയുടെ രുചിയെ ചൊല്ലിയാണ് തര്‍ക്കം നടന്നത്. ഈ സമയം കടയില്‍ ചായ കുടിക്കുകയായിരുന്ന അല്‍ത്താഫ് തര്‍ക്കത്തില്‍ ഇടപെട്ടു. തുടര്‍ന്ന് അല്‍ത്താഫും രാഹുലും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമായി.

ഇതിനിടെയാണ് അല്‍ത്താഫ് കൈവശം സൂക്ഷിച്ചിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അല്‍ത്താഫ് വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. രാഹുല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായ അല്‍ത്താഫ് നേരത്തെയും വധശ്രമക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണ്.