കൊറോണ: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആളുകള്‍ ഒത്തുകൂടുന്നത് ആശങ്കയെന്ന് ഐ.എം.എ

കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആളുകള്‍ ഒത്തുകൂടുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിലവിലെ സാഹചര്യത്തില്‍ ഇത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഗൗരവമുള്ള വിഷയമായത് കൊണ്ട് തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഐഎംഎ അറിയിച്ചു. ഒരുപാട് ആളുകള്‍ ഒത്തുകൂടുന്ന  ആറ്റുകാല്‍ പൊങ്കാല നാളെയാണ്.

പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചതോടെ, ആറ്റുകാല്‍ പൊങ്കാലയിലും കര്‍ശന ജാഗ്രത പുറപ്പെടുവിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചതോടെ ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. വിദേശികള്‍ക്ക് ഹോട്ടലുകളില്‍തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കും. 23 ആരോഗ്യവകുപ്പ് സംഘങ്ങളെയാണ് പൊങ്കാല സമയത്ത് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.

കൊറോണ പടര്‍ന്നുപിടിച്ചിട്ടുള്ള ഇറ്റലി, ചൈന, ദക്ഷിണകൊറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി എത്തിയവര്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടാന്‍ ശ്രദ്ധിക്കണം. വിദേശത്തുനിന്ന് എത്തി പൊങ്കാല ഇടുന്നവര്‍ കളക്ടറുടെ നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പൊങ്കാലയ്ക്ക് എത്തരുത്. പൊങ്കാല ആരോഗ്യവകുപ്പ് വീഡിയോയില്‍ പകര്‍ത്തി നിരീക്ഷിക്കും. 32 വാര്‍ഡുകളില്‍ വീടുകളില്‍ ആരോഗ്യവകുപ്പ് സംഘം വീടുകളില്‍ കയറി സന്ദര്‍ശനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയശേഷം നാട്ടില്‍ തിരിച്ചെത്തിയ റാന്നി ഐത്തല സ്വദേശിയായ 55 കാരനും ഭാര്യയ്ക്കും 22 കാരനായ മകനുമാണ് രോഗം കണ്ടെത്തിയത്. ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി മന്ത്രി ശൈലജ പറഞ്ഞു. വീട്ടിലെത്തിയ ഇവര്‍ തൊട്ടടുത്ത ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തുകയും, ബന്ധുക്കളായ രണ്ടുപേര്‍ പനിയ്ക്ക് ചികില്‍സ തേടി എത്തിയപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്.