സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കെവിൻ കൊലപാതക കേസ് നടന്നിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ നീനു പുനർ വിവാഹിതയായെന്ന വാർത്ത തള്ളി കെവിന്റെ പിതാവ് ജോസഫ്. സ്വകാര്യ യൂട്യൂബ് ചാനലിനോടായിരുന്നു പിതാവിന്റെ പ്രതികരണം. ഇത്തരത്തിൽ ഒരു വാർത്ത അറിയില്ലെന്നും നീനു വീണ്ടും വിവാഹിതയായിട്ടില്ലെന്നും പിതാവ് പറഞ്ഞു. എംഎസ്‌ഡബ്ലിയു പൂർത്തിയാക്കിയ നീനു ബെംഗളൂരിൽ ജോലി ചെയ്യുകയാണെന്നും പിതാവ് പറഞ്ഞു.
കേരളത്തിൽ രജിസ്റ്റർ ചെയ്‌ത ആദ്യ ദുരഭിമാന കൊലപാതകമായിരുന്നു കെവിന്റേത്. നീനു എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. 2018 മേയ് 28-നാണ് പുനലൂരിനു സമീപം ആറ്റിൽ കെവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കെവിന്റെ കൊലപാതകം. കെവിന്റെ മരണശേഷവും വർഷങ്ങളോളം കെവിന്റെ വീട്ടിലായിരുന്നു നീനു താമസിച്ചത്.
സംഭവം നടന്നിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ നീനു പുനർ വിവാഹിതയായെന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെവിൻ്റെ പിതാവ് ജോസഫ് മുൻകൈയെടുത്താണ് വിവാഹം നടത്തി കൊടുത്തതെന്നും വയനാട് സ്വദേശിയാണ് വരൻ എന്നിങ്ങനെയാണ് പ്രചാരണ വാർത്തകൾ. എന്നാൽ ഈ വാർത്തകളെ നിഷേധിച്ചാണ് പിതാവ് ജോസഫ് രംഗത്തെത്തിയത്. നീനു ബെംഗളൂരിൽ ജോലി ചെയ്യുകയാണെന്നും അങ്ങനെയൊരു വിവാഹം നടന്നിട്ടില്ലെന്നുമാണ് ജോസഫ് വ്യക്തമാക്കിയത്.