ഉരുൾപൊട്ടൽ ഉണ്ടാകുന്നത് എങ്ങനെ ?

ഒരു തലമുറയുടെ സഹിഷ്ണുതയും കരുത്തും പരീക്ഷിച്ച കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായ 1924ലെ വെള്ളപ്പൊക്കത്തിന് 100 വർഷം തികയുന്ന 2024 ജൂലൈ മാസത്തിൽ തന്നെ വയനാടിനെ ദുരന്തഭൂമിയാക്കിയ ഉരുൾ പൊട്ടലിനും കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. മഴക്കാലം ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ് കേരളത്തിൽ. തുടരെ തുടരെയുള്ള കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഒക്കെ മനുഷ്യജീവനുകൾ കൂടിയാണ് കൊണ്ടുപോകുന്നത്. മാറിവരുന്ന കാലാവസ്ഥവ്യതിയാനവും തെറ്റിവരുന്ന കാലവർഷവും കനത്ത മഴയും ചെറുതല്ലാത്ത ആഘാതമാണ് കേരളത്തിന് നൽകികൊണ്ടിരിക്കുന്നത്.

2018ലെ പ്രളയകാലം മുതൽ എല്ലാവർഷവും എത്തുന്ന ക്ഷണിക്കാത്ത അതിഥിയായി മാറിയിരിക്കുകയാണ് ഉരുൾപൊട്ടൽ. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ…ഇപ്പോൾ വയനാട്ടിലെ മുണ്ടക്കയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലും. മരണസംഘ്യ ഉയരുമ്പോഴും ഇപ്പോഴും ഉറ്റവർ എവിടെയെന്ന ചോദ്യവുമായി നിൽക്കുകയാണ് രക്ഷപ്പെട്ടവർ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പോലെത്തന്നെ ഏറ്റവും അപകടകരമായ ഒന്നാണ് ഉരുൾപൊട്ടൽ. താങ്ങാനാവുന്നതിൽ കൂടുതൽ മഴ പെയ്യുമ്പോൾ പല പ്രദേശങ്ങളിലും ഉരുൾപൊട്ടലും മണ്ണിലിടിച്ചിലും ഉണ്ടാകുന്നു. എന്നാൽ മഴ മാത്രമാണോ ഉരുൾപൊട്ടലിന് കാരണമാകുന്നത്?

എത്ര മഴ പെയ്താലും മണ്ണിന് വെള്ളത്തെ ഉൾകൊള്ളാൻ പരിമിതിയുണ്ട്. വെള്ളത്തെ ഉൾക്കൊള്ളാനുള്ള ഓരോ മണ്ണിന്റെ ശേഷിയും വ്യത്യസ്തമാണ്. തുടർച്ചയായി മഴ പെയ്താൽ മണ്ണിന് വെള്ളത്തെ വലിച്ചെടുക്കാൻ കഴിയില്ല. ഒരു പരിധിക്കപ്പുറം വെള്ളം എത്തിയാൽ മണ്ണ് അത് വലിച്ചെടുക്കില്ല. ഇതോടെ മലവെള്ളപാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുന്നു. സോയിൽ പൈപ്പിങ് എന്ന അപകടകരമായ ഒരു പ്രതിഭാസമാണ് മറ്റൊരു കാരണം. മേൽഭാഗത്ത് വലിയ രീതിയിൽ പ്രശ്നങ്ങളൊന്നും കാണില്ലെങ്കിലും കുന്നിന്റെ അടിഭാഗത്ത് നിന്നും തുരങ്കം പോലെ വെള്ളവും മണ്ണും കല്ലുമെല്ലാം ഒഴുകി പോവുകയും മേൽഭാഗത്തെ മണ്ണ് മാത്രം ഇരിക്കുകയും പിന്നീട് മഴയിൽ ഒറ്റയടിക്ക് അടിയിലേക്ക് ഇടിഞ്ഞു വീഴുകയും ചെയ്യുന്നു.

അപകടമുണ്ടായ സ്ഥലങ്ങളില്ലെല്ലാം മുൻപും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. അന്ന് ഭൂമി വിണ്ടുകീറിയിരിക്കാനും പിന്നീട് ശക്തമായ മഴയിൽ മണ്ണ് താഴേക്ക് ഒഴുകി എത്തിയതാവാനും സാധ്യതയുണ്ട്. ഇതൊന്നും അല്ലാതെ മറ്റ് ചില കാരണങ്ങൾ കൊണ്ടോ ഉരുൾപൊട്ടൽ ഉണ്ടായേക്കാം. ഭൂമിയുടെ ചരിവും മണ്ണിന്റെ കനവും മണ്ണിന്റെ ഘടനയും ഉരുൾപൊട്ടലിന് കാരണമാകാറുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി കണക്കിലെടുത്താൽ സംസ്ഥാനത്ത് ഉണ്ടായ ഉരുള്പൊട്ടലുകൾക്ക് കുന്നിന്റെ ചരിവും ഒരു പ്രധാന കാരണമായി വരുന്നുണ്ട്. ഭൂമിയുടെ ചരിവ് 20 ഡിഗ്രിക്ക് മുകളിൽ ആണെങ്കിൽ ഉരുൾപൊട്ടൽ സാധ്യതയുളള സ്ഥലമെന്നാണ് അറിയപ്പെടുന്നത്.

കനത്ത മഴ പെയ്യുമ്പോൾ സംഭരിക്കാവുന്ന വെള്ളത്തിനേക്കാൾ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച് മണ്ണിനടിയിൽ മർദം വർധിക്കുകയും ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുകയും ചെയ്യുന്നു. കേരളത്തിൽ ഇന്ന് കാണപ്പെടുന്ന പാറകൾ 220 മുതൽ 300 കോടി വർഷം പഴക്കമുള്ളവയാണ്. എന്നാൽ അതിന്റെ മുകളിൽ കാണുന്ന ഒരു മീറ്റർ കനമുള്ള മണ്ണ് വെറും 10,000 വർഷം മാത്രം പഴക്കമുള്ളവയാണ്. ഇക്കാരണം കൊണ്ടുതന്നെ ശക്തമായ ഒരു മഴ പെയ്താൽ ഈ മണ്ണ് ഊർന്നിറങ്ങി വരാനുളള സാധ്യത വളരെ കൂടുതലാണ്.

ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരണസംഖ്യ കൂടുന്നതിന്റെ കാരണം പ്രളയം പോലെ പതുക്കെ സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല ഇവയൊന്നും എന്നതാണ്. അതുകൊണ്ട് തന്നെ രക്ഷപെടാനുള്ള സാധ്യതയും വളരെ കുറവാണ്. രാത്രിയിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ ആരും പെട്ടെന്ന് അറിയുകയുമില്ല. കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുൾപൊട്ടൽ സാധ്യത നേരിടുന്നതായി പഠനങ്ങൾ പുറത്തു വന്നിരുന്നു. മിഷിഗൺ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയും പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുമായി ചേർന്ന് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് ആണ് പഠനം പുറത്ത് വിട്ടത്.

2018ലെ പ്രളയത്തിനു കാരണമായ മഴ പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതകൾ 3.46 ശതമാനം ഉയർത്തിയതായും റിപ്പോർട്ട് പറയുന്നുണ്ട്. ഉരുൾപൊട്ടലിനെ പൂർണമായും തടഞ്ഞുനിർത്താൻ പറ്റുന്ന സാങ്കേതികവിദ്യ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വന നശീകരണം തടഞ്ഞും മലഞ്ചെരുവുകളിൽ മരങ്ങൾ വച്ചുപിടിപ്പിച്ചും ഒക്കെ മാത്രമേ ഉരുൾപൊട്ടലിനെ ഒരു പരിധിവരെ നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കുകയുള്ളു.

Read more