റോഡ് കൈയേറിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനം; റോഡ് സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡ് കൈയേറിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡ് സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കും. വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും നടപ്പാത കയ്യേറിയതിനും രാഷ്ട്രീയ നേതാക്കള്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു.

പൊലീസിന്റെ മാപ്പപേക്ഷയിലും സത്യവാങ്മൂലത്തിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നേതാക്കള്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഗതാഗതം തടസപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എടുത്ത കോടതിയലക്ഷ്യ കേസിലാണ് നേതാക്കള്‍ ഹാജരായത്.

തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയ സമ്മേളനം, സെക്രട്ടറിയേറ്റിന് മുന്നില്‍ സിപിഐയുടെ ജോയിന്റ് കൗണ്‍സില്‍ സ്ഥാപിച്ച ഫ്‌ളക്‌സ്, കോര്‍പ്പറേഷന് മുന്നിലെ കോണ്‍ഗ്രസ് സമരം തുടങ്ങിയ സംഭവങ്ങളിലാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് ഹാജരാകേണ്ടിയിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഈ മാസം 12ന് ഹാജരാകാന്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.