ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി സര്‍ക്കാര്‍; അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റുചില താത്പര്യമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. അനുകൂല നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അതേസമയം നേരത്തെ ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും തുടര്‍ന്നും ലഭിക്കുമെന്നും, അനാവശ്യവ വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റു ചില ആവശ്യങ്ങളാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ വിവാദത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് മാറി വരുന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും ന്യൂനപക്ഷ ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്ന പരാതിയെങ്ങനെ വന്നുവെന്നതില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഒരു തരത്തിലുമുള്ള മറച്ചുവെയ്ക്കല്‍ സര്‍ക്കാരിന്റെ ഭാദഗത്തു നിന്നും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സ്വകാര്യ മുസ്ലിം ട്രസ്റ്റും, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലിം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് സുപ്രീംകോടതിയില്‍ ആദ്യ ഹര്‍ജി നല്‍കിയത്. സ്‌കോളര്‍ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി വിധി തിരിച്ചടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തടസ്സ ഹര്‍ജി നല്‍കി. ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കണം എന്നതായിരുന്നു കേരള ഹൈക്കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ 51:49 അനുപാതത്തില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ തീരുമാനിക്കാനാണ് സര്‍ക്കാരിന്റെ ആലോചന.