കൊച്ചിയിലെ കൂട്ടബലാത്സംഗം: 19-കാരിയെ കൊണ്ടുവന്നത് ഡിജെ പാര്‍ട്ടിക്ക്, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ (ഡോളി) കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

19 വയസ്സുള്ള മോഡലാണ് ബലാത്സംഗത്തിനിരയാത്. ഡി.ജെ. പാര്‍ട്ടി എന്നുപറഞ്ഞാണ് യുവതിയെ ബാറില്‍ കൊണ്ടുവന്നത്. എല്ലാവരും അവിടെവെച്ച് മദ്യപിച്ചു. തുടര്‍ന്ന് കാറില്‍ കയറ്റികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം ആസൂത്രിതമാണോ എന്നത് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം കൂടി ചുമത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ബിയറില്‍ പൊടി കലര്‍ത്തി നല്‍കി എന്നതടക്കമുള്ള മൊഴികള്‍ സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനായി രക്തസാമ്പിളുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ ആശുപത്രിയില്‍നിന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

Read more

യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയും മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. അങ്ങനെയാണ് ഇരുവരും തമ്മില്‍ പരിചയം. രാജസ്ഥാന്‍ സ്വദേശിനിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.