ഗാന്ധി ചിത്രം ഉടച്ചത് കോണ്‍ഗ്രസുകാര്‍, അവിഷിത്ത് പ്രകടനത്തില്‍ ഉണ്ടായിരുന്നില്ല: പി. ഗഗാറിന്‍

രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. സമരത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അക്രമം നടന്നത് പാര്‍ട്ടി അറിഞ്ഞുകൊണ്ടല്ല. സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സിപിഎം സംസ്ഥാന സമിതിയില്‍ ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിന്റെ ഓഫിസിലെ ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാരാണ്. വെകാരികമായ തലം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എസ്എഫ്‌ഐ മാര്‍ച്ചിലും അക്രമ സംഭവങ്ങളിലും അവിഷിത്ത് പങ്കെടുത്തിരുന്നില്ല. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാനായാണ് അയാള്‍ അവിടേക്ക് എത്തിയതെന്നും ഗഗാറിന്‍ പറഞ്ഞു.

അവിഷിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പി ഗഗാറിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി. നേരത്തെ കസ്റ്റഡിയിലായ ആറ് പേരെ റിമാന്‍ഡ് ചെയ്തു. അക്രമത്തെ തുടര്‍ന്ന് നടപടി തീരുമാനിക്കാന്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫിസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും.

പരിസ്ഥിതിലോല പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.