'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ. ഷൈൻ ലാൽ ഉൾപ്പെടെ യൂത്ത് കോൺ​ഗ്രസ് – കെഎസ്‍യു നേതാക്കളെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കി സ്വീകരിച്ചു. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു അംഗത്വ സ്വീകരണം.

യൂത്ത് കോൺ​ഗ്രസ് വെങ്ങാനൂ‍ർ മണ്ഡലം പ്രസിഡൻ്റ് നിതിൻ എസ്.ബി, രാജാജി ന​ഗ‍ർ മുൻ യൂണിറ്റ് പ്രസിഡൻ്റ് നിതിൻ എം.ആ‍‍ർ., തൃക്കണ്ണാപുരം വാ‍ർഡ് വൈസ് പ്രസിഡൻ്റ് അമൽ സുരേഷ്, അരുവിക്കര മണ്ഡലം പ്രസിഡൻ്റ് അഖിൽ രാജ് പി.വി, കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡൻ്റ് ആൽഫ്രഡ് രാജ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വികസിത കേരളമെന്ന ലക്ഷ്യവും യുവാക്കളെ ആകര്‍ഷിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള ബിജെപി പ്രവേശനമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി ഷൈന്‍ ലാല്‍ മത്സരിച്ചിരുന്നു. 1483 വോട്ടുകളാണ് അന്ന് ഷൈന്‍ നേടിയത്. ആത്മാർഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നൽകുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈൻലാൽ രാജിവെച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് അയച്ച രാജിക്കത്തിലായിരുന്നു ഇക്കാര്യങ്ങൾ ഷൈൻ ലാൽ അറിയിച്ചത്.

Read more