മുസ്ലിം ലീഗിന്റെ സീറ്റ് വെച്ചു കൈമാറ്റത്തിൽ അവരുടെ ആത്മവിശ്വാസകുറവ് കാണാം: ടി കെ ഹംസ

2004-ല്‍ മഞ്ചേരിയില്‍ കണ്ടത് പോലെ മലപ്പുറത്ത് ഇടത് പക്ഷ മുന്നേറ്റമുണ്ടാകുമെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ ടികെ ഹംസ. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മലപ്പുറത്തെ വോട്ടര്‍മാരേയും സ്വാധീനിക്കും. ബിജെപിയുടെ മലപ്പുറം സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അസ്ഥിത്വം പണയംവെയ്ക്കുന്ന അവസരവാദികളില്‍ ഒരാളാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സൗത്ത് ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ടി. കെ ഹംസ പറഞ്ഞു.

സൗത്ത് ലൈവിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:

“മുസ്ലീം ലീഗിന്റെ സീറ്റ് വെച്ചു കൈമാറ്റത്തിൽ അവരുടെ ആത്മവിശ്വാസകുറവ് കാണാം. വികസന കാര്യങ്ങൾ പറയുമ്പോൾ സംസ്ഥാന സർക്കാരാണ് കൊണ്ടുവരേണ്ടതെന്നാണ് അവർ പറയുന്നത്. എന്നാൽ എംപിമാർക്ക് പ്രാദേശിക വികസന ഫണ്ട് എന്നൊരു സാധനമുണ്ട്. ഇത് ചെലവഴിച്ച് വികസനം നടത്തിയ ഒരൊറ്റ ഉദാഹരണം മലപ്പുറത്തോ പൊന്നാനിയിലോ കാണാൻ കഴിയില്ല.

2004 വീണ്ടും ആവർത്തിക്കും. ആണും ബിജെപി ഭരണമായിരുന്നു, ഇന്നും ബിജെപി ഭരണമാണ് കേന്ദ്രത്തിൽ. ഇന്നത്തെ മോദിയുടെ നടപടി ക്രമങ്ങളുടെയെല്ലാം തുടക്കം കുറിച്ചത് അന്നാണ്. അത്തരം നടപടികളിലെല്ലാം അസ്വസ്ഥരായിരുന്നു ന്യൂനപക്ഷരും പുരോഗമന പ്രസ്ഥാനങ്ങളുമൊക്കെ.

ഇന്ത്യൻ ഭരണഘടന മാറ്റിയെഴുത്തുന്നതും ഏക സിവിൽ കോഡ് കൊണ്ടുവരുന്നതും, അടിസ്ഥാന ജനാധിപത്യ മതേതര സംവിധാനം തകർക്കുന്നതും ദേശീയ രാഷ്ട്രീയത്തിലാണ്. അത് കേരളത്തിനും മറ്റ് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വലുതാണ്.”