മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യു മന്ത്രി

പറവൂര്‍ മാല്യങ്കരയില്‍ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യു മന്ത്രി കെ രാജന്‍. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷ്ണര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും.

സംഭവത്തില്‍ റവന്യു വകുപ്പിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. എഡിഎം, ഫോര്‍ട്ട്‌കൊച്ചിയിലെ ആര്‍ഡിഒ ഓഫീസില്‍ തെളിവെടുപ്പ് നടത്തും. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷ്ണറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഭൂമിതരം മാറ്റം സംബന്ധിച്ച ഫയലുകളും പരിശോധിക്കും.

മത്സ്യത്തൊഴിയാളിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി തരം മാറ്റാനുള്ള അപേക്ഷയുമായി ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് സജീവന്‍ ആത്മഹത്യ ചെയ്തത്. അധികൃതര്‍ക്കും സര്‍ക്കാരിനും എതിരെ കത്തെഴുതി വെച്ചിട്ടായിരുന്നു ആത്മഹത്യ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വലയ്ക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കാന്‍ നിവൃത്തിയില്ല. എല്ലാത്തിനും കൈക്കൂലി കൊടുക്കേണ്ട സ്ഥിതിയാണ് എന്നും കുറിപ്പില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെയാണ് വീട്ടു വളപ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ സജീവനെ കണ്ടെത്തിയത്.

ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിനായി ആധാരത്തില്‍ നിലം എന്നുള്ള അഞ്ച് സെന്റ് ഭൂമി പുരയിടം എന്നാക്കാനായി അപേക്ഷയുമായി സജീവന്‍ ഒരു വര്‍ഷത്തോളമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിരുന്നു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല. ഇക്കാര്യത്തിനായി ബുധനാഴ്ച ആര്‍ഡിഒ ഓഫിസിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ സജീവനെ അപമാനിച്ച് ഇറക്കി വിട്ടുവെന്നും ബന്ധുക്കള്‍ പറഞ്ഞു.