ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു. വിമാനം അടുത്തയാഴ്‌ച തിരുവനന്തപുരത്ത് നിന്ന് പറത്തിക്കൊണ്ടുപോകും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം കൊണ്ടുപോകുന്നതിൽ തീരുമാനമാകും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടർന്നാണ് ജൂൺ 14ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിൻ്റെയും ഓക്‌സിലയറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടർന്ന് ചാക്കയിലെ ഹാങ്ങറിൽ നിന്ന് പുറത്തിറക്കി എൻജിൻ്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.
Read more
വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എൻജിന്റെ ക്ഷമതാപരിശോധനയാണ് ഹാങ്ങറിലുള്ള സാൻഡ് ബ്ലാസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയത്. ഇത് വിജയകരമായി പൂർത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അറ്റകുറ്റപ്പണിക്കെത്തിച്ചിരുന്ന സാങ്കേതികോപകരണങ്ങൾ തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടണിന്റെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനം ബുധനാഴ്‌ച തിരുവനന്തപുരത്തെത്തും.