വ്യാജ വീഡിയോ വിവാദം; പ്രതികളില്‍ ഒരാളെപ്പോലും കോണ്‍ഗ്രസോ മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ല: എ.എ റഹീം

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് എതിരയാ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയിലായതിനെ തുടര്‍ന്ന് പ്രതികരണവുമായി സിപിഎം നേതാവും എംപിയുമായ എ എ റഹീം. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത് അപ്ലോഡ് ചെയ്ത ആളെ പിടിക്കൂ എന്നാണ്. ഇതാ പിടിച്ചിരിക്കുന്നുവെന്ന് റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യുഡിഎഫിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും കഴിഞ്ഞ മണിക്കൂറുകളില്‍ വ്യാജ വീഡിയോ കേസില്‍ അറസ്റ്റിലായി.പ്രതികളില്‍ ഒരാളെപ്പോലും ഈ നിമിഷം വരെ കോണ്‍ഗ്രസ്സോ മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ല. കേരള രാഷ്ട്രീയത്തില്‍ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ലെന്നും എ എ റഹീം ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തി പിടിയില്‍. കോട്ടയ്ക്കന്‍ ഇന്ത്യാനൂര്‍ സ്വദേശിയുമായ അബ്ദുള്‍ ലത്തീഫാണ്( 43) പിടിയിലായത്. മുളങ്ങിപ്പുലന്‍ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ്. ലീഗ് നേതാവും സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ പ്രചാരകനകുമാണ് ലത്തീഫ്
ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.”

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത് അപ്ലോഡ് ചെയ്ത ആളെ പിടിക്കൂ എന്നാണ്. ഇതാ പിടിച്ചിരിക്കുന്നു.യുഡിഎഫിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും കഴിഞ്ഞ മണിക്കൂറുകളില്‍ വ്യാജ വീഡിയോ കേസില്‍ അറസ്റ്റിലായി.പ്രതികളില്‍ ഒരാളെപ്പോലും ഈ നിമിഷം വരെ കോണ്‍ഗ്രസ്സോ മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ല. ഇങ്ങനെയൊരു വീഡിയോ കയ്യില്‍ കിട്ടിയാല്‍ ആരായാലും പ്രചരിപ്പിക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

കേരള രാഷ്ട്രീയത്തില്‍ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ല.ജനം ഇതെല്ലാം കാണുന്നുണ്ട്.തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ അധമമായ പ്രചാരണശൈലിക്കെതിരെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്.