ആശുപത്രി ആയാലും, സ്കൂൾ ആയാലും, ഇനി പൊലീസ് സ്റ്റേഷനിൽ ആയിരുന്നെങ്കിലും ഇത് നടക്കുമായിരുന്നില്ലേ ? വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ വ്യത്യസ്ത നിരീക്ഷണവുമായി ഫെയ്സ്ബുക്ക് പോസ്റ്റ്

കേരളത്തെ ആകെ നടുക്കിയ സംഭവമാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. പൊലീസ് ചികിത്സക്കായി കൊണ്ടുവന്നയാൾ അക്രമാസക്തനാകുകയും പൊലീസുകാരെ ഉൾപ്പെടെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും. ഡോക്ടർ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പൊലീസിന്റെ അനാസ്ഥയെന്നും, ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ഒരുക്കിയില്ലെന്നുമുള്ള വാദങ്ങളിൽ ചർച്ചകളും വിമർശനങ്ങളും ചൂടുപിടിക്കുകയാണ്.

ഈ സാഹചര്യത്തിൽ കാര്യങ്ങളെ വൈകാരികമായി സമീപിക്കാതെ തികച്ചും വ്യത്യസ്തമായ നിരീക്ഷണം മുന്നോട്ടുവച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. അഡ്വ; ശ്രീജിത് പെരുമനയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ആരോഗ്യപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണമായല്ല മറിച്ച് ലഹരിക്കടിമപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരാൾ ഏത് സാഹചര്യത്തിലും ചെയ്യാമായിരുന്ന അക്രമമാണ് എന്ന് കുറിപ്പിൽ പറയുന്നു. ആശുപത്രി ആയാലും, സ്കൂൾ ആയാലും, ഇനി പോലീസ് സ്റ്റേഷനിൽ ആയിരുന്നെങ്കിലും ഇത് നടക്കുമായിരുന്നില്ലേ എന്നും ചോദിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

” ആശുപത്രി ആയാലും, സ്കൂൾ ആയാലും, ഇനി പോലീസ് സ്റ്റേഷനിൽ ആയിരുന്നെങ്കിലും ഇത് നടക്കുമായിരുന്നില്ലേ ❓️
മദ്യ ലഹരിയിലോ, മറ്റ് ലഹരികളാലോ അതല്ലെങ്കിൽ മാനസിക പ്രശ്നങ്ങളുള്ള ഒരാൾ നിരായുധനായി ആശുപത്രിയിൽ എത്തിച്ച ശേഷം ചികിത്സ ആരംഭിച്ച ശേഷം XRAY റൂമിലേക്ക് പോകുമ്പോൾ അക്രമാസക്തനാകുകയും കയ്യിൽ കിട്ടിയ കത്രിക ഉപയോഗിച്ച് കണ്ണിൽ കണ്ട എല്ലാവരെയും ആക്രമിക്കുന്നു.
ഇതിനു മുൻപ് ഡീഅഡിക്ഷൻ സെന്ററുകളിൽ ഉൾപ്പെടെ കിടന്നിട്ടുണ്ട് എന്ന് പോലീസ് തന്നെ വ്യക്തമാകുന്ന അയാൾ, തന്നെ വീണ്ടും പൂട്ടിയിടാനോ അല്ലെങ്കിൽ അപായപ്പെടുത്താനോ ആണോ ശ്രമം എന്ന ആശങ്കയിൽ നടത്തിയ ഒരു ആക്രമണമാകാം ഇത് എന്നാണ് സാഹചര്യവശാൽ മനസിലാകുന്നത്.
ആ സാഹചര്യത്തിൽ വേറെ എവിടെയാണെങ്കിലും ഇത് പോലെ തന്നെ പെരുമാറാനുള്ള സാധ്യതയും കൂടുതലാണ്.
ആശുപത്രിയിലെ ജീവനക്കാരും പോലീസും എല്ലാരും കൂടി തന്നെ പിടികൂടി പൂട്ടിയിടാൻ ശ്രമിക്കുകയാണ് എന്ന ചിന്ത സ്വാഭാവികമായും അയാളിൽ ഉണ്ടായിട്ടുണ്ടാകണം.
ഒരിക്കൽ എങ്കിലും ഡീഅഡിക്ഷൻ സെന്ററുകളിൽ കഴിഞ്ഞിട്ടുള്ള ആളുകൾക്ക് വീണ്ടും ലഹരി ഉപയോഗം തുടങ്ങുമ്പോൾ ഇത്തരം ഗുരുതര മാനസിക പ്രശനങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ദ ഡോക്ടർമാർതന്നെ ആവർത്തിച്ച് പറയുന്നതാണ്.
മാത്രവുമല്ല എനിക്ക് നേരിട്ട് അറിയുന്ന പല കേസുകളിലും ഡീഅഡിക്ഷൻ ചികിത്സ കഴിഞ്ഞ ശേഷം ലഹരി ഉപയോഗിച്ച് തുടങ്ങിയവർ അവരെ നാട്ടുകാരും, വീട്ടുകാരും വീണ്ടും പൂട്ടിയിടാൻ കൊണ്ടുപോകുമോ എന്ന് നിരന്തരം ഭയപ്പെടാറുള്ള സാഹചര്യവും വൈലന്റ് ആകാറുള്ള സാഹചര്യവും കണ്ടിട്ടുണ്ട്.
നമുക്കു വിശ്വസിക്കാൻ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും. മദ്യലഹരികൊണ്ടോ മയക്കുമരുന്നുകൊണ്ടോ ഒക്കെയാവാം അങ്ങനെയായിട്ടുണ്ടാവുക. വന്ദന ദയാദൃച്ഛികമായി അയാളുടെ മുന്നിൽ പെട്ടതാണ്. അത് ആരോഗ്യപ്രവർത്തക
ആ യായതുകൊണ്ട് അവർക്കെതിരെ ഉണ്ടായ ആക്രമണമല്ല. ഹോം ഹാർഡും ആംബുലൻസ് ഡ്രൈവറും എഎസ്ഐയും അടക്കം വേറെയും നിരവധി പേരെ ആക്രമിച്ച ശേഷം ഒറ്റയ്ക്കു കിട്ടിയ ആളായിരുന്നു വന്ദന. വളരെ വൈലന്റ് ആയാണ് അയാൾ പെരുമാറുന്നത്. ആ നേരത്തെ ശക്തിയിൽ അയാളെ കീഴ്പ്പെടുത്താനാകുമെന്ന് ഒരാളും കരുതിയിട്ടുണ്ടാവില്ല. അതിനാലാണല്ലോ. ആളുകൾ ഓടിയൊളിച്ചതും കതകടച്ചു സ്വയം രക്ഷപ്പെട്ടതും.
ഒരു പൊതു സ്ഥലത്ത് ആയിരുന്നെങ്കിൽ അയാൾ ഇതിലും വലിയ ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയും തള്ളിക്കയാനാകില്ല. ലഹരിക്ക് അടിമപ്പെട്ടോ, മാനസിക നില തെറ്റിയോ വൈലന്റ് ആകുന്ന ആൾക്ക് ആശുപത്രിയും, റെസ്റ്റൊറന്റും, സിനിമ ഹാളുമെല്ലാം തുല്യമാണ് എന്നതാണ് വസ്തുത. തന്നെ ആരോ കൊല്ലാൻ വരുന്നു എന്ന് ആക്രമണ ശേഷവും അയാൾ ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ നിന്നും അത് വ്യക്തവുമാണ്. മാനസിക പ്രശനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ സമയമാണ് സ്വയം ജീവഭയം ഉണ്ടാകുക എന്നതും അക്കാരണത്താൽ മറ്റുള്ളവരെ ആക്രമിക്കുക എന്നതും.
അതുകൊണ്ട് തന്നെ പല വിദഗ്ദരും പറഞ്ഞതുപോലെ ഇത് ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കാറുള്ള അല്ലെങ്കിൽ ആവർത്തിച്ചു നടക്കാറുള്ള ആക്രമണം എന്ന് പറയാൻ സാധിക്കില്ല എന്നുതന്നെയാണ് ഇപ്പോഴും മനസിലാക്കുന്നത്. കൊല്ലപ്പെട്ട ഡോക്റ്ററോടോ, സെക്കുരിറ്റി ജീവനക്കാരോടോ, പോലീസിനോടോ അയാൾക്ക് മുൻ വൈരാഗ്യമോ കൊല ചെയ്യണം എന്ന ഉദ്ദേശമോ ഇല്ലായിരുന്നു എന്ന് മാത്രമല്ല ഇതിൽ പലരെയും അയാൾ ആദ്യമായിട്ടാണ് കാണുന്നത് പോലും എന്നത് ഈ സംഭവത്തിൽ പ്രത്യേകം കാണേണ്ടതാണ്.
ദൗർഭാഗ്യകരമായി ഇന്നലത്തെ സംഭവം നടന്നത് ആശുപത്രിയിലായി എന്നത് തികച്ചും യാദൃശ്ചികമാണ് എന്നാണ് മനസിലാകുന്നത്. അയാൾ അരക്ഷിതനാണ് എന്ന തോന്നൽ ഉണ്ടാകുന്ന എവിടെ വെച്ചും മറ്റുള്ളവരെ ആക്രമിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു.
ആശുപത്രികളിൽ നിരന്തരം ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നു എന്നതും IMA സർവ്വേ പ്രകാരം 78 ശതമാനം ആരോഗ്യപ്രവർത്തകരും ആക്രമണങ്ങൾ ഭയനാണ് ജോലി ചെയ്യുന്നത് എന്നുമൊക്കെയുള്ള വസ്തുതകൾ യാഥാർഥ്യമാണ് എന്നിരിക്കിലും ഇന്നലെ നടന്നത് ആരോഗ്യ പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണമാണ് എന്ന് പറയാൻ സാധിക്കില്ല.
അതിനർത്ഥം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടതില്ല എന്നോ അവർ സുരക്ഷിതരാണ് എന്നോ അല്ല മറിച്ച് മനുഷ്യരുടെ മാനസിക ആരോഗ്യവും, ലഹരി ഉപയോഗവും അത് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതും സംബന്ധിച്ച ചർച്ചകളും നടപടികളും ഉണ്ടാകണം എന്നതാണ്.
ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ നാളെ ഇത് അയാൾ ജോലി ചെയ്യുന്ന സ്കൂളിൽ സംഭവിച്ചേനെ അന്ന് നമ്മൾ സ്‌കൂളുകളിൽ വിദ്യാർഥികളും അധ്യാപകരും സുരക്ഷിതരല്ല എന്ന് മുറവിളി കൂട്ടുകയും അധ്യാപകർ സമരവുമായി ഉറങ്ങുകയും ചെയ്തേനെ. സമാനമായി ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചികിത്സ നൽകാതെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയിരുന്നെങ്കിൽ ലോക്ക് അപ്പ് ചെയ്യാൻ ശ്രമിക്കവേ അവിടെയുള്ള ആയുധങ്ങൾ കൈക്കലാക്കി ആക്രമണം നടത്താനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.
പറഞ്ഞുവന്നത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയോടൊപ്പം തന്നെ ആശുപത്രിയിൽ എത്തുന്ന രോഗികളുടെയും, അവരുടെ ബന്ധുക്കളുടെയും, അവിടുത്തെ തൂപ്പുകാർ മുതൽ സെക്കുരിറ്റി വരെയുള്ളവരുടെയും പൊതുജനങ്ങളുടെയും സുരക്ഷയുമൊക്കെ പ്രധാനപ്പെട്ടതാണ്.
അത് ആശുപത്രിയിൽ ആയാലും റെയിൽവേ സ്റ്റേഷനിൽ ആയാലും ഡോക്ടർ ആയാലും ഭിക്ഷാടകനായാലും പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സ്റ്റേറ്റ് നിറവേറ്റണം, ഇനിയൊരു രക്തസാക്ഷി കൂടെ ഉണ്ടാകുന്നതിനും മുമ്പ്.
#PS : നീന്റെ വീട്ടിൽ ആർക്കെങ്കിലും ആയിരുന്നു സംഭവിച്ചത് എങ്കിൽ. @-*#–₹* എന്ന് കമന്റ് ചെയ്യാൻ പോകുന്നവരോട് പറയട്ടെ, എന്റെ വീട്ടിൽ സംഭവിച്ചാലും ഇത് തന്നെയായിരിക്കും നിലപാട്. ബീവറേജിൽ Q നിൽക്കുന്നവൻ പോക്കാണ്, സൈക്യാട്രിസ്റ്റിനെ കാണാൻ പോകുന്നവനു ഭ്രാന്താണ് എന്നൊക്കെ കളിയാക്കുന്ന സമൂഹവും, ഭരണകൂടവും ആദ്യം പൗരന്മാരുടെ മാനസിക ആരോഗ്യം ബാലൻസ് ചെയ്യാൻ സഹജീവികളെ സഹായിക്കണം. അല്ലെങ്കിൽ ഇന്ന് എന്റെ മകൾ അല്ലെങ്കിൽ മകൻ നാളെ നിങ്ങളുടേത്. സമയം മാത്രമേ മാറുകയുള്ളൂ
അഡ്വ ശ്രീജിത്ത്‌ പെരുമന ”