കോവിഡ് ചികിത്സയ്ക്ക് അമിതനിരക്ക്: ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്ക് എതിരെ കേസ്

കോവിഡ് ചികിത്സക്ക് അമിത നിരക്ക് ഇടാക്കിയെന്ന പരാതിയിൽ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ആലുവ ഈസ്റ്റ്‌ പൊലീസാണ് കേസെടുത്തത്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരമാണ് കേസെടുത്തത്. എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു.

ചികിത്സാ ഫീസുമായി ബന്ധപ്പെട്ട പരാതികളിൽ നടത്തിയ പ്രാഥമിക പരിശോധയില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ട് എ.ഡി.എം.ഒമാരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഈ ആശുപത്രിയിൽ അഞ്ച് ദിവസത്തെ പി.പി.ഇ കിറ്റിന് തൃശൂർ സ്വദേശിയായ രോഗിയിൽ നിന്ന് 37,352 രൂപയാണ് ഈടാക്കി എന്നായിരുന്നു ഒരു പരാതി. 1,67,381 രൂപയാണ് പത്ത് ദിവസത്തെ ആശുപത്രിവാസത്തിന് അൻസൻ എന്ന രോഗിയ്ക്ക് കൊടുക്കേണ്ടി വന്നത്. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ആശുപത്രി ആയതിനാൽ ബില്ല് കുറവാകുമെന്ന് കരുതിയാണ് അൻസൻ ഇവിടെയെത്തിയത്. കഴിഞ്ഞ ദിവസം ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയും ആശുപത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. 23 മണിക്കൂര്‍ ചികിത്സയ്ക്ക് ഇവരോട് 24,760 രൂപയാണ് വാങ്ങിയത്.

തൃശൂർ സ്വദേശി ബീപാത്തു കോവിഡ് ബാധിച്ച് അഞ്ച് ദിവസം മാത്രമാണ് ഇതേ ആശുപത്രിയിൽ കിടന്നത്. അഞ്ചാം ദിവസം മരിച്ചു. എന്നാല്‍, 67,880 യുടെ ബില്ലില്‍ പിപിഇ കിറ്റിന് 5 ദിവസത്തേക്ക് ഈടാക്കിയത് 37,352 രൂപയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇബ്രാഹിം എന്നയാൾക്ക് ഒറ്റ ദിവസം സ്വകാര്യ ആശുപത്രി നൽകിയ പിപിഇ കിറ്റ് ഫീസ് 12, 880 രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.