ബസ് സ്‌റ്റോപ്പില്‍ കളക്ടറുടെ മിന്നല്‍ പരിശോധന; വിദ്യാര്‍ത്ഥികളെ അവഗണിക്കുന്ന ബസ്സുകള്‍ക്ക് താക്കീത്

വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ്സുകളെ പിടികൂടാന്‍ ബസ് സ്റ്റോപ്പില്‍ നേരിട്ട് പരിശോധന നടത്തി കളക്ടര്‍. തിങ്കളാഴ്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് പരിശോധനയ്ക്കായി രംഗത്തിറങ്ങിയത്.

തൊട്ടടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. ബസ് സ്റ്റോപ്പില്‍ കളക്ടര്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും ഒരു പോലെ അമ്പരന്നു. ബസ് ജീവനക്കാരും ഞെട്ടി.

കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

“”ചുമതല ഏറ്റ ദിവസം മുതല്‍ പല കോണില്‍ നിന്നും കേള്‍ക്കുന്നതാണ് വിദ്യാര്‍ത്ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന. ഇതിനു നമുക്ക് ഒരു ശാശ്വത പരിഹാരം കാണണം, അതിന്റെ ഭാഗമായി ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളോട് ആശയവിനിമയം നടത്തുകയും അവരോടൊപ്പം ബസ്സ് സ്റ്റോപ്പില്‍ നിന്ന് ബസ് ജീവനക്കാരുടെ കുട്ടികളോടും യാത്രക്കാരോടുമുള്ള പെരുമാറ്റം മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.

ബസ്സുകള്‍ പരിശോധിക്കുകയും ജീവനക്കാരോട് കുട്ടികളോട് മാന്യമായി പെരുമാറണം എന്നും , ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തണം എന്നും, കണ്‍സെഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.

ബസ് മുതലാളിമാരോടും, തൊഴിലാളികളോടും എനിക്ക് ഒരു കാര്യമെ ഓര്‍മ്മിപ്പിക്കാനൊള്ളു. “ബസ് കേറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ ദയവായി ഒരു നിമിഷം നിങ്ങളുടെ വീട്ടില്‍ ഉള്ള കുട്ടിയുടെ മുഖം ഓര്‍ക്കുക.” നിയമലംഘനം നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പിനും, പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. “”

സ്റ്റോപ്പില്‍ കളക്ടറെ കണ്ടതോടെ ബസ്സുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റി. ബസ്സുകള്‍ പരിശോധിച്ച കളക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു. കണ്‍സെഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ആര്‍.ടി.ഒയ്ക്ക് കൈമാറിയ കളക്ടര്‍, തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന നടപടി കൈക്കൊള്ളുമെന്നും കളക്ടര്‍ പറഞ്ഞു.

കളക്ടറായി ചുമതലയേറ്റപ്പോള്‍ മുതല്‍ പല കോണില്‍ നിന്നും കേള്‍ക്കുന്നതാണ് വിദ്യാര്‍ത്ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണനയെന്ന് കളക്ടര്‍ പറയുന്നു. ഇതിന് ശാശ്വത പരിഹാരം കാണും. ബസ് സ്‌റ്റോപ്പില്‍ കുട്ടികളെ കാണുമ്പോള്‍ വീട്ടിലുള്ള കുട്ടികളുടെ മുഖം ഓര്‍ക്കണമെന്ന് ബസ് മുതലാളിമാരോടും തൊഴിലാളികളോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.