ശോഭ പറയുന്നതെല്ലാം കള്ളം; ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; ആര്‍എസ്എസ് തന്നെ നിരവധിതവണ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെന്ന് ഇപി ജയരാജന്‍

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ശോഭ പറയുന്നത് കള്ളമാണെന്നും അവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇ.പി വ്യക്തമാക്കി. തന്റെ മകന്‍ ഒരിക്കല്‍പോലും ശോഭാ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

ഇപി മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ‘നോട്ട് മൈ നമ്പര്‍’ എന്ന് ഇപി ജയരാജന്റെ മകന്‍ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ സുരേന്ദ്രന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ വച്ച് ശോഭ, മകന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും ഇടയ്ക്കിടെ,നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ അയക്കുമായിരുന്നു, മകന്‍ ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും പറഞ്ഞ ഇ.പി ജയരാജന്‍, തന്നെ നിരവധി തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചവരാണ് ആര്‍.എസ്.എസ് എന്നും പറഞ്ഞു.

താന്‍ ബിജെപിയില്‍ പോകാന്‍ ശ്രമിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.

സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നുവെന്നും അതാണിങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
കെ സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നതിനായി തയാറെടുത്തിരിക്കുകയാണ്. സുധാകരന്‍ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും ഇ.പി പറഞ്ഞു.

കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു. അതൊന്നും പഴയതുപോലെ ക്ലച്ചുപിടിക്കുന്നില്ല. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവര്‍ക്കെതിരെ പൊരുതി വന്നവനാണ് താനെന്നും ഇപി കൂട്ടിച്ചേര്‍ത്തു. കെ സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.