എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രസ്താവന വളച്ചൊടിച്ച് വൈകാരികമാക്കുന്നു; ആരോഗ്യപരമായ സംവാദത്തിന് സി.പി.എം തയ്യാര്‍; വിജയരാഘവനെ ന്യായീകരിച്ച് പി. കെ ബിജു

എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ച് വൈകാരികമാക്കുകയാണെന്ന് ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി കെ ബിജു. ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗമാണെന്നും പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ആലത്തൂരിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും പി കെ ബിജു പറഞ്ഞു. ആരോഗ്യപരമായ സംവാദത്തിന് സിപിഎം തയ്യാറാണെന്നും എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവന വൈകാരികമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയാനില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ബിജു ന്യായീകരിച്ചു.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അശ്ലീല പരാമര്‍ശം നടത്തിയ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണം. എ വിജയരാഘവന് എതിരെ സിപിഎം നടപടി എടുക്കുമോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

രമ്യക്കെതിരായ പരാമര്‍ശത്തെ നിയമപരമായി നേരിടാനാണ് യുഡിഎഫ് തീരുമാനം. ഇതോടൊപ്പം രാഹുല്‍ ഗാന്ധിക്കെതിരായ ഉണ്ടായ അമുല്‍ ബേബി, പപ്പുമോന്‍ പ്രയോഗങ്ങള്‍ സിപിഎമ്മിന് മനോനില തെറ്റിയതിന് തെളിവാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

തനിക്കെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വേദനിപ്പിച്ചതായി ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആശയപരമായ പോരാട്ടമാണ് വേണ്ടത്. അതിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. എ. വിജയരാഘവനെതിരെ പരാതി നല്‍കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രമ്യ വ്യക്തമാക്കി.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല ചുവയുള്ള പരാമര്‍ശമാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയത്. “”സ്ഥാനാര്‍ത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി. ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാനാകില്ല”” എന്നായിരുന്നു എ. വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനിലാണ് എം. വിജയരാഘവന്റെ വിവാദ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ സൈബര്‍ ലോകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.