കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം അഞ്ചുതെങ്ങ് പൂത്തുറയിൽ വീണ്ടും കടലാക്രമണം. ശക്തമായ തിരയില്‍ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രിയും ഈ മേഖലയില്‍ കടലാക്രമണം ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരിലും കള്ളക്കടല്‍ പ്രതിഭാസമുണ്ട്. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറത്തും എടവിലങ്ങിലെ കാര അറപ്പക്കടവ്, പുതിയറോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കയറിയത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടല്‍ പ്രതിഭാസം തുടങ്ങിയത്. ഇന്നലെ രാത്രിയോടെ തുടങ്ങിയ കടലാക്രമണം പുലർച്ചെ വരെ തുടർന്നു. തീരദേശമേഖലയായ അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. മുന്‍കരുതല്‍ ഭാഗമായി ഇന്നലെ തന്നെ പല വീടുകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

മുന്നറിയിപ്പിനെ തുടര്‍ന്ന് തീരത്തുനിന്ന് വള്ളങ്ങളും മല്‍സ്യബന്ധ ഉപകരണങ്ങളും നീക്കിയിരുന്നു. കൊല്ലം തീരമേഖലയിലും കടലാക്രമണമുണ്ടായിട്ടുണ്ട്. നഗരത്തിലെ മുണ്ടയ്ക്കൽ, വെടിക്കുന്ന്, ഇരവിപുരം പ്രദേശങ്ങളിലും കരുനാഗപ്പള്ളിയിലെ ആലപ്പാട് ഭാഗങ്ങളിലുമാണ് കടൽക്ഷോഭം ഉണ്ടായത്. മീൻപിടുത്ത ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ട്.