ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയില്‍ ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പിന്തുണയറിച്ചെന്ന് നടി റോഷ്ന. നടിയുടെ പരാതിക്ക് കാരണമായ ബസ് ഓടിച്ചത് യദു തന്നെയാണെന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂണ്‍ 18ന് ആയിരുന്നു. മടക്കയാത്ര ജൂണ്‍ 19നും.

ജൂണ്‍ 19ന് കുന്നംകുളത്ത് വച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്നയുടെ ആരോപണം. എന്നാല്‍ അങ്ങനൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും വഴിക്കടവ് സര്‍വീസ് നടത്തിയതായി ഓര്‍മയില്ലെന്നും യദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഫോണില്‍ വിളിച്ചാണ് ഗണേഷ് കുമാര്‍ തനിക്ക് പിന്തുണ അറിയിച്ചതെന്ന് റോഷ്‌ന 24 ന്യൂസിനോട് പ്രതികരിച്ചു. തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷ. വിഷയത്തിലേക്ക് മനപൂര്‍വം എടുത്തുചാടുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. പരാമര്‍ശത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതിനാലാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞു എന്നാണ് റോഷ്‌ന വ്യക്തമാക്കി.

മേയര്‍ ആര്യ രാജേന്ദ്രന്‍ ബസ് തടഞ്ഞ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവെ, ദീര്‍ഘമായ കുറിപ്പിലൂടെ ആയിരുന്നു റോഷ്‌ന ഡ്രൈവര്‍ക്കെതിരെ രംഗത്തെത്തിയത്. സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകവെയാണ് കെഎസ്ആര്‍ടിസി ബസ് തുടര്‍ച്ചയായി ഹോണ്‍ അടിച്ച്, ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കാറിനെ മറികടന്ന് പോയി.

ഹോണ്‍ അടിച്ചപ്പോള്‍ പെട്ടന്ന് നടുറോഡില്‍ ബസ് നിര്‍ത്തി, സ്ത്രീ ആണെന്ന പരിഗണന പോലും തരാതെ മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. റോഡില്‍ സ്ഥിരം റോക്കി ഭായ് കളിക്കുന്ന ഡ്രൈവര്‍ ആണ് യദു എന്നായിരുന്നു റോഷ്ന ബസിന്റെ ചിത്രങ്ങള്‍ അടക്കം പങ്കുവച്ച് കുറിപ്പിലൂടെ പറഞ്ഞത്.