പരാതിക്കാരിയുടെ രഹസ്യമൊഴി എല്‍ദോസിന് പരിശോധിക്കാം; അനുമതി നല്‍കി ഹൈക്കോടതി

ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിക്കാന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി. കോടതി ഓഫീസറുടെ സാന്നിദ്ധത്തില്‍ രഹസ്യമൊഴി പരിശോധിക്കാനാണ് കോടതി അനുവദിച്ചിരിക്കുന്നത്.

രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സര്‍ക്കാരും പരാതിക്കാരിയും ശക്തമായി എതിര്‍ത്തെങ്കിലും ഫലം ഉണ്ടായില്ല. മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളത് എന്നത് പരിഗണിച്ചാണ് കോടതി ഓഫീസറുടെ സാന്നിധ്യത്തില്‍ രഹസ്യമൊഴി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ദിവസവും എല്‍ദോസ് ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് കോടതി തിങ്കളാഴ്ച വരെ നീട്ടി. അതേസമയം, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിഹൈക്കോടതിയെ സമീപിച്ചു.

പ്രതിക്ക് ജാമ്യം നല്‍കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നല്‍കിയ രഹസ്യം മൊഴിയില്‍ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നല്‍കിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം.