ഇ. ചന്ദ്രശേഖരന്‍ കേസിലെ കൂറുമാറ്റം; പ്രതിഷേധം അറിയിച്ച് സി.പി.എമ്മിന് കത്തെഴുതി കാനം

മുന്‍മന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഎമ്മിന് കാനം രാജേന്ദ്രന്‍ കത്ത് അയച്ചു. സംഭവിച്ചത് എന്താണെന്ന് പരിശോധിക്കണമെന്ന് കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന നിര്‍വാഹസമിതിയുടെ തീരുമാനപ്രകാരമാണ് കാനം രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ചത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ എല്‍ഡിഎഫ് ആഹ്ലാദ പ്രകടനത്തിനു നേരെ നടന്ന ബിജെപി-ആര്‍എസ്എസ് ആക്രമണമാണ് 7 വര്‍ഷത്തിനു ശേഷം 12 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളായിരുന്നു മുഖ്യ സാക്ഷികള്‍.

എന്നാല്‍, കേസിന്റെ വിചാരണവേളയില്‍ സി.പി.എം നേതാക്കളടക്കം കൂറുമാറിയതോടെ പ്രതികളെ കോടതി വെറുതെവിട്ടു. സി.പി.എം നേതാക്കളുടെ കൂറുമാറ്റത്തില്‍ സിപിഐ നിര്‍വാഹകസമിതിയില്‍ ചന്ദ്രശേഖരന്‍ പരാതിപ്പെടുകയും യോഗത്തില്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിക്കെതിരെ കടുത്ത വികാരം ഉയരുകയും ചെയ്തിരുന്നു. കൂറുമാറ്റത്തില്‍ സി.പി.ഐ നേതൃത്വത്തിന് ശക്തമായ അതൃപ്തിയുണ്ടായിരുന്നു.