ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

കണ്ണപുരം ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ കൊലപെടുത്തിയ കേസിൽ ശിക്ഷാവിധി. 9 ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു.

2005 ഒക്ടോബറിലാണ് റിജിത്തിനെ കൊലപ്പെടുത്തുന്നത്. കേസിൽ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്‌കരന്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.

2005 ഒക്ടോബര്‍ മൂന്ന് രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയായിരുന്നു. സൃഹുത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. അന്ന് വെറും 26 വയസ്സായിരുന്നു റിജിത്തിന്റെ പ്രായം. കുടെയുണ്ടായ ഡിവൈഎഫ്ഐ പ്രവർത്തകരായ കെ വി നികേഷ്, ചിറയിൽ വികാസ്, കെ വിമൽ തുടങ്ങിയവർക്ക് വെട്ടേറ്റിരുന്നു. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. വളപട്ടണം സിഐയായിരുന്ന ടിപി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്.

Read more