സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്ന് ആരോപിച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനം; ആറ് പേര്‍ക്കെതിരെ കേസ്

ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പികെ അശോകന് ആണ് മര്‍ദ്ദനമേറ്റത്. സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.

ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു. സംഭവത്തില്‍ ബന്ധുക്കള്‍ അടക്കം ആറ് പേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ വച്ച് ഒരാഴ്ച്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരണപ്പെട്ടിരുന്നു.

മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണം യുവതി ചികിത്സയില്‍ തുടരുകയായിരുന്നു. യുവതിയുടെ സിടി സ്‌കാന്‍ ഫലം വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഗൈനക്കോളജിസ്റ്റായ അനിത ആയിരുന്നു യുവതിയെ ചികിത്സിച്ചിരുന്നത്.

പ്രകോപിതരായ യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തുണ്ടായിരുന്ന അനിതയുടെ ഭര്‍ത്താവ് ഡോക്ടര്‍ അശോകനെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.മുഖത്ത് പരുക്കേറ്റ അശോകനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.