സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാമോ എന്ന ചോദ്യവുമായി എം.എല്‍.എ; തക്കമറുപടിയുമായി മുഖ്യമന്ത്രി

ദേവികുളം സബ്കളക്ടറായി വരുന്ന ഐ.എ.എസുകാരെല്ലാം മാധ്യമങ്ങളിലൂടെ താരം ആകുന്നത് അവിടത്തെ എം.എല്‍.എ എസ്. രാജേന്ദ്രന് ഇഷ്ടമുളളകാര്യമല്ലെന്നത് പരസ്യമായ കാര്യമാണ്.കൈയ്യേറ്റത്തിന് എതിരെ നടപടി എടുക്കുന്ന സബ്കളക്ടര്‍മാരെയാണ് മാധ്യമങ്ങള്‍ താരപദവി നല്‍കുന്നതെങ്കിലും എം.എല്‍.എ അത് മറ്റൊരുതരത്തിലാണ് ധരിച്ചുവെച്ചിരിക്കുന്നത്.

സബ്കളക്ടര്‍മാരുടെ മാധ്യമസമ്പര്‍ക്കം അങ്ങ് നിര്‍ത്തിയാല്‍ സ്വസ്ഥത കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ വിചാരം. അതുകൊണ്ടാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ആ ചട്ടങ്ങള്‍ ഏതൊക്കെയാണ്, സബ്കള്ക്ടര്‍മാരുടെ അഭിമുഖത്തിന് അനുമതി ഉണ്ടായിരുന്നോ, അനുമതി തേടാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകളുണ്ടോ എന്നൊക്കെ നിയമസഭയില്‍ മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. അവിടെയും നിരാശപ്പെടാനാണ് എസ്. രാജേന്ദ്രന്റെ വിധി. അദ്ദേഹം ആഗ്രഹിച്ച ഉത്തരമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചില്ല.

1968ലെ ഓള്‍ ഇന്ത്യാ സര്‍വീസ് (കോണ്ടക്ട്) റൂള്‍സിലെ ചട്ടം 6 പ്രകാരം ഉത്തമവിശ്വാസത്തോടെ ഔദ്യോഗിക ചുമതലകള്‍നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളില്‍ പ്രസ്താവന നടത്താന്‍ അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെ എന്നാണ് എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ ആദ്യചോദ്യത്തന് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന മറുപടി. റൂള്‍സിലെ ഏഴാം ചട്ടം അനുസരിച്ച് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളെ വിമര്‍ശിച്ചു കൊണ്ട് മാധ്യമങ്ങളില്‍ പ്രസ്താവന നടത്താന്‍ അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതിയില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദികരിക്കാന്‍ അനുമതി ആവശ്യമില്ലാത്തതിനാല്‍ സബ്കളക്ടര്‍മാരുടെ അഭിമുഖങ്ങള്‍ക്ക് അനുമതിയുണ്ടോ എന്ന ചോദ്യം മുഖ്യമന്ത്രി തളളിക്കളഞ്ഞു. അനുമതി നേടാതെ മാധ്യമങ്ങളുമായി സംസാരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സബ്കളക്ടര്‍മാര്‍ക്ക് കിട്ടുന്ന മാധ്യമപരിലാളനയില്‍ ദേഷ്യംപൂണ്ടാണ് ചോദ്യം ഉന്നയിച്ചതെങ്കിലും ആഗ്രഹിച്ച മറുപടി കിട്ടാത്തതില്‍ എം.എല്‍.എ വിഷമത്തിലാണ്. ദേവികുളം സബ്കളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, പ്രേംകുമാര്‍, രേണുരാജ് എന്നിവര്‍ക്ക് കൈയേറ്റത്തിന് എതിരെ സ്വീകരിച്ച കര്‍ശനമായ നടപടിയുടെ പേരില്‍ നല്ല അംഗീകാരം ലഭിച്ചിരുന്നു. പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമിയിലെ കുരിശ് പൊളിക്കാന്‍ നേതൃത്വം കൊടുത്തതാണ് ശ്രീറാം വെങ്കിട്ടരാമനെ മാധ്യമശ്രദ്ധയില്‍ എത്തിച്ചതെങ്കില്‍ മുന്‍ എം.പി ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂര്‍ ഭൂമിയില്‍ നടപടി എടുത്തതാണ് രേണുരാജിനെ താരമാക്കിയത്. ന്യൂസ് ചാനലുകളിലും ദിനപത്രങ്ങളിലും വനിതാ മാസികയിലും എല്ലാം വന്ന അഭിമുഖങ്ങളില്‍ കൈയേറ്റക്കാര്‍ക്കെതിരെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെയും വിമര്‍ശനമുണ്ടായിരുന്നു. കൈയേറ്റത്തിനെതിരായ നടപടിക്കൊപ്പം വിമര്‍ശനം കൂടി വന്നതാണ് എസ്.രാജേന്ദ്രന്‍ സബ്കളക്ടര്‍മാര്‍ക്കെതിരെ തിരിയാനുളള പ്രകോപനം.