'ഹരിതയായാലും എന്തായാലും ലീഗിന്റെ മുകളിൽ വളരാൻ ആയിട്ടില്ല'; പിരിച്ചുവിട്ട ഹരിത കമ്മിറ്റിയിലെ സെക്രട്ടറി മിനാ ജലീലിന് എതിരെ ഫെയ്സ്ബുക്കിൽ സെെബർ ആക്രമണം

രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച, പിരിച്ചുവിട്ട ഹരിത കമ്മറ്റിയിലെ സെക്രട്ടറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിൽ സെെബർ ആക്രമണം. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷൻ പി.കെ നവാസിനെതിരെ വനിത കമ്മീഷന് പരാതി നൽകിയ പത്തുപേരിൽ ഒരാളാണ് മിന. ലീഗ് അണികൾ എന്നവകാശപ്പെടുന്നവരാണ് അധിക്ഷേപിക്കുന്നത്. ഫറൂഖ് കോളേജിലെ യൂണിയൻ ഭാരവാഹി ആയിരുന്നു മിനാ ജലീൽ.

മുസ്ലീം ലീഗ് നേതൃത്വത്തെയും എംഎസ്എഫ് നേതൃത്വത്തെയും വിമർശിച്ചുകൊണ്ടാണ് മിനാ ജലീൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഹരിതയുടെ നേതാക്കൾക്ക് നീതി ലഭിച്ചിട്ടില്ലെന്നും. അതിക്ഷേപമാണ് നടന്നതെന്നും അവർ അടിവരയിടുന്നു. ഹരിതയ്ക്ക് അകത്തുള്ള ഒരു നേതാവിന്റെ ഭർത്താവാണ് അതിക്ഷേപം നടത്തിയത് എന്നിട്ടും നേതാവ് പ്രതികരിച്ചില്ല. ലൈംഗിക തൊഴിലാളികൾ എന്ന് പോലും അതിക്ഷേപിച്ചുവെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.

പോസ്റ്റിന് താഴെയുള്ള കമന്റുകളെല്ലാം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. എന്ത് യോഗ്യതയാണ് ഇത്തരമൊരു സ്ഥാനത്തിരിക്കാനെന്നും മുന്നേ പുറത്തേക്കേണ്ടതായിരുന്നു എന്നുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ആളെന്നും ഇവരെ ചിലർ വിളിക്കുന്നു. മുസ്ലീം ലീഗ് ചേരിതിരിവ് കൃത്യമായി പ്രകടമാകുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ ഉള്ളതെല്ലാം. അതേസമയം പുറത്താക്കപ്പെട്ട ഹരിതാ നേതാക്കളെല്ലാം ക്ലബ് ഹൌസിൽ ഇന്നലെ ഒത്തുകൂടുകയും പൊതു ചർച്ച നടത്തുകയും ചെയ്തിരുന്നു.