"യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച കലാകാരന്മാരെ ആക്രമിക്കാൻ സി.പി.എം നിർദേശം": ആരോപണവുമായി പി.ടി തോമസ്

കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി പ്രവർത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാൻ സി.പി.ഐ(എം) നിർദേശം നൽകിയിരിക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു എന്ന് പി.ടി തോമസ്. ഇതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണമെന്നും ഇത് ഫാസിസമാണെന്നും പി.ടി തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പി.ടി തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരൻമാർ അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവർ എല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിച്ചിട്ടുണ്ട്.

എൽ.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കിൽ അത് ന്യായീകരിക്കാൻ കഴിയുന്നതും അല്ല, എന്നാൽ കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി പ്രവർത്തിച്ചവരെ പ്രത്യേകിച്ച് സിനിമക്കാരെയും – കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാൻ സി.പി.ഐ(എം) നിർദേശം നൽകിയിരിക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണം.
ഇത് ഫാസിസമാണ്…