രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സി.പി.എമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍, ഒപ്പം സ്വയരക്ഷയും: വി.ഡി സതീശന്‍

ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെ പിന്തുണയ്ക്കാനല്ല മുഖ്യമന്ത്രിയും ഗോവിന്ദന്‍ മാഷുമൊക്കെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നും ഇപ്പോള്‍ സത്യം പുറത്തുവന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധി മോദി ഭരണകൂടത്തിനെതിരായി വലിയൊരു തരംഗമുണ്ടാക്കിയപ്പോള്‍ അതിന്റെ ഷെയര്‍ പിടിക്കാന്‍ വേണ്ടിയാണ് സിപിഎമ്മുകാരെല്ലാം ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റിട്ടത്. രാഹുലിനെതിരായ നടപടിയ പ്രതിഷേധ പ്രകടനം നടത്തിയ ഞങ്ങളുടെ കുട്ടികളെ തലതല്ലി പൊളിച്ച് ബിജെപിക്കാരെ സന്തോഷിപ്പിച്ചു. ഇപ്പോള്‍ സത്യം പുറത്തുവന്നു.’

‘രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ വേണ്ടിയിട്ടല്ല ചെയ്തത്. സ്വയരക്ഷയ്ക്ക് വേണ്ടിയിട്ട് ചെയ്തതാണ്. ഇവര്‍ക്കെതിരായിട്ട് കേസ് വരുമ്പോള്‍ ഇതുപോലെ എല്ലാവരും പറയാന്‍ വേണ്ടിയിട്ട് ചെയ്തതാണ്’ വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, സിപിഎം ഇപ്പോള്‍ നല്‍കുന്ന പിന്തുണ രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കല്ലെന്നും ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ എതിര്‍ക്കുകയാണ്  ചെയ്യുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചത്. ഏത് പാര്‍ട്ടികള്‍ക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാട്.

കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് പോകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.  സിപിഎം ഇപ്പോള്‍ എടുക്കുന്ന നിലപാട് കോണ്‍ഗ്രസിനെ സഹായിക്കുമോ എന്നതല്ല. ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ ചെയ്യുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.