കണ്ണൂര്‍ കൊലപാതകം: എസ്.ഡി.പി.ഐക്കാരുടെ പേരു പറയാന്‍ ബിജെപി ഭയക്കുന്നത് എന്തിനെന്ന് സിപിഐഎം; 'ആര്‍എസ്എസ് മുസ്ലിം വീടുകള്‍ ആക്രമിച്ച് കൊള്ളയടിക്കുന്നു'

ആര്‍എസ്എസ് കണ്ണവം ശാഖാ മുഖ്യശിക്ഷക് എസ്ഡിപിഐ കാരാല്‍ കൊല ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആര്‍എസ്എസ് നേതൃത്വം നടത്തുന്ന പ്രചരണം അപഹാസ്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകനായ അയൂബിനെ സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ചിറ്റാരിപ്പറമ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ ആക്രമണമെന്ന് പറയപ്പെടുന്നു. സിപിഐഎമ്മും എസ്ഡിപിഐയും സയാമീസ് ഇരട്ടകളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ പ്രസ്താവനയുടെ പൊരുള്‍ എല്ലാവര്‍ക്കുമറിയാം.മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന സുശീല്‍കുമാര്‍ മൃഗീയമായി ആക്രമിക്കപ്പെട്ടപ്പോള്‍ അത് സിപിഐ എമ്മിന്റെ ചുമലില്‍ കെട്ടിവെക്കുകയാണ് ആര്‍എസ്എസ് ചെയ്തത്.എന്നാല്‍ എസ്ഡിപിഐ ക്കാരുടെ ആക്രമണത്തിലായിരുന്നു സുശീല്‍ കുമാറിന് പരിക്കേറ്റതെന്ന് പിന്നീട് വ്യക്തമായി.

സിപിഐഎമ്മിന് നേരെ മാത്രമല്ല സമീപ നാളുകളിലായി ആര്‍എസ്എസ് അക്രമണത്തിന്റെ ഒരു പുതിയ മുഖം തന്നെ തുറക്കുകയാണ്.എസ്ഡിപിഐ കാരോട് മൃദു സമീപനമാണ് ആര്‍എസ്എസ് സ്വീകരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.കണ്ണവത്ത് സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായ എസ്ഡിപിഐ ക്കാരുടെ പേര് പറയാന്‍ പോലും ആര്‍എസ്എസ് നേതൃത്വം മടിച്ചു നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് അവര്‍ വ്യക്തമാക്കണം . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പോലും കൊലയാളികളുടെ പേര് പറയാന്‍ തയ്യാറായിട്ടില്ല.

കൊലപാതകത്തെ തുടര്‍ന്ന് കണ്ണവത്തെ മുസ്ലിം വീടുകള്‍ ആക്രമിച്ച് കൊള്ളയടിക്കാനും ആര്‍ എസ് എസ്എസ് ഡി പി ഐ സംഘര്‍ഷത്തെ ഹിന്ദുമുസ്ലിം സംഘര്‍ഷമാക്കാനുമാണിപ്പോള്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്.ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കക്കണമെന്നും. ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു