സി.പി.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും, സമ്മേളനം ഇന്ന് സമാപിക്കും

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും ഇന്നു തിരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍തന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായേക്കും.

കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ ചേരിയുടെ ശ്രമം. പ്രകാശ് ബാബുവിനെ കാനത്തിന് എതിരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് ആലോചന. പ്രായപരിധി നടപ്പാക്കിയാല്‍ കെ.ഇ ഇസ്മയിലും സി, ദിവാകരനും നേതൃനിരയില്‍ നിന്ന് പുറത്ത് പോകും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഇസ്മയിലിനെതിരേയും ദിവാകരനെതിരെയും നടപടി വേണമെന്നാവശ്യം ഇന്നലെത്തെ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു.

രാവിലെ 9ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ഓരോ ജില്ലകള്‍ക്കും എത്ര സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്ന് നിശ്ചയിച്ച് അംഗസഖ്യ നല്‍കും. തുടര്‍ന്ന് ജില്ലകളില്‍ നിന്ന് അംഗങ്ങളെ നിശ്ചയിച്ച് നല്‍കും. സംസ്ഥാന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ മല്‍സരത്തിനു സാദ്ധ്യതയുണ്ട്.

സംസ്ഥാന കൗണ്‍സിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ ചേരി തീരുമാനിക്കുക. എന്നാല്‍ മല്‍സരിക്കാനായി കണ്ടുവെച്ചിരിക്കുന്ന പ്രമുഖ നേതാക്കളാരും മല്‍സരത്തിനിറങ്ങില്ലെന്നാണ് സൂചന.