'ഓടശ്ശേരി വീട്ടിലെ ബംഗ്ലാദേശുകാര്‍'; വ്യാജ രേഖകളുമായി പിടിയിലായത് ബംഗ്ലാദേശില്‍ നിന്നുള്ള ദമ്പതികള്‍

ദീര്‍ഘകാലമായി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി, ഇയാളുടെ ഭാര്യ മാരി ബിബി എന്നിവരാണ് പിടിയിലായത്. പശ്ചിമബംഗാള്‍ സ്വദേശികളെന്ന് തെളിയിക്കുന്നതിനുള്ള വ്യാജരേഖകളുമായാണ് ഇരുവരും കേരളത്തിലെത്തിയത്.

ഞാറക്കല്‍ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്. പശ്ചിമബംഗാളില്‍നിന്ന് വ്യാജമായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായാണ് ഇരുവരും കേരളത്തിലെത്തിയത്. ഇതോടെ ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയി.

പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന് തെളിയിക്കുന്നതിനുള്ള വ്യാജ രേഖകളുമായി കേരളത്തിലെത്തിയ ദമ്പതികള്‍ പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു. ഓടശ്ശേരി വീട് എന്ന വീട്ടുപേരില്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ഇവരില്‍നിന്ന് കേരളത്തില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ പകര്‍പ്പ്, വാര്‍ഡ് മെമ്പര്‍ നല്‍കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.