ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കി: വിവാദ പരാമർശവുമായി എസ്.ആർ.പി

ചൈനയെ പ്രശംസിച്ചും ഇന്ത്യയെ വിമർശിച്ചും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ചൈനയെ വളയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ കഴിയുംവിധം ചൈന കരുത്താര്‍ജിച്ചു. സോഷ്യലിസ്റ്റ് നേട്ടമാണ് ചൈനയിലുണ്ടായത്. ചൈനയുടെ നേട്ടം മറച്ച് വെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നുണ്ട്. ഇന്ത്യയില്‍ ചൈനയ്ക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചൈന പക്ഷെ 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കി. കോവിഡ് സമയത്ത് 116 രാജ്യങ്ങൾക്ക് വാക്സിൻ നൽകി. ക്യൂബ 50 രാജ്യങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകി.സിപിഎം കോട്ടയം ജില്ലാസമ്മേളനവേദിയിലാണ് എസ്.രാമചന്ദ്രന്‍ പിള്ളയുടെ പരാമര്‍ശങ്ങള്‍.

രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസിനും ബി.ജെ.പിക്കും ആഭ്യന്തര ജനാധിപത്യ മില്ല. ചില കോക്കസുകളാണ് അവരുടെ ദേശീയ, സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്നത്. അവരുടെ നയവും ഇവരാണ് തീരുമാനിക്കുന്നത്. ബി.ജെ.പിയുടെ കാര്യത്തിൽ ആർ.എസ്.എസ് നേതൃത്വമാണ് ഈ കോക്കസ്. അതേസമയം കോൺഗ്രസിൽ സോണിയാ ഗാന്ധി , രാഹുൽ , പ്രിയങ്ക ഈ ത്രിമൂർത്തികളാണ് എല്ലാ ഭാരവാഹികളെയും നിയമിക്കുന്നത്. ഈ ജനാധിപത്യമില്ലായ്മ രാജ്യത്തെയും ബാധിക്കുന്നുവെന്ന് എസ്.ആർ.പി പറഞ്ഞു.