കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഭാരവാഹി തെരഞ്ഞടുപ്പുകളില്‍ മറ്റു പാര്‍ട്ടികളോട് മാധ്യമങ്ങള്‍ക്ക് മൃദു സമീപനമാണുള്ളത്. മാധ്യമ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. നേതൃത്വത്തിന്റെ അനുമതിയോടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ വിട്ട് നിന്നത്. ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരമാണ്. അദ്ദേഹവും താനും എം ജി കണ്ണന്റെ നിര്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, കെ സുധാകരന്‍ ദില്ലിയില്‍ പോകാത്തത് എഐസിസിയുടെ ഭാഗമായതിനാലാണെന്നും ദില്ലി സന്ദര്‍ശനം പിസിസിയുടെ പുതിയ ടീമിന്റേതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന വിവരം ഇന്ന് ഉച്ചയോടെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരത്തുള്ള സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങുമെന്നും മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതായുമായിരുന്നു വിവരം.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി,  പ്രിയങ്കാ ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായാണ് പുതിയ ടീം ചര്‍ച്ച നടത്തുക. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, കേരളത്തില്‍ നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം.