വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കും, നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്‌

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കും. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചത്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സായ് ശങ്കറിന് നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് ഐടി വിദഗ്ധനായ സായ് ശങ്കറിനെ കേസില്‍ പ്രതിയാക്കിയത്. ഏപ്രില്‍ എട്ടിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിലീപിന്റെ ഫോണിലെ വാട്‌സാപ്പ് സന്ദേശങ്ങളടക്കമുള്ള നിര്‍ണായകവിവരങ്ങളാണ് നശിപ്പിച്ചിരുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തുകയാണ്. വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ സാക്ഷികളായ 20 പേര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിയുന്ന സാക്ഷികളും കൂറുമാറിയവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ മൊഴികളാണ് വീണ്ടും രേഖപ്പെടുത്തുന്നത്. മെയ് 30നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അന്വേണസംഘം.