'ബിജെപിയെ പോലെ ഇത്ര നെറികെട്ട ജനാധിപത്യ വിരുദ്ധ നടപടി ഒരു പാർട്ടിയും നടത്തില്ല'; ഇത്ര തറയാകരുത് ഭരണകൂടമെന്ന് കെ. സുധാകരൻ

ബിജെപിയെ പോലെ ഇത്ര നെറികെട്ട ജനാധിത്യ വിരുദ്ധ നടപടി ഒരു പാർട്ടിയും നടത്തില്ലെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. ഇത്ര തറയാകരുത് ഭരണകൂടമെന്നും സുധാകരൻ വിമർശിച്ചു. തെറ്റായ വഴിക്ക് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബുദ്ധിക്കേ ഇത്തരം നടപടികൾ സാധ്യമാകൂ. ഇഡിയേയും ആദായനികുതി വകുപ്പിനേയും ഉപയോഗിച്ച് കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറിച്ചാണ് കെപിസിസി അധ്യക്ഷന്‍ രോഷാകുലനായി പ്രതികരിച്ചത്. കേരളത്തിൽ നാട്ടുകാരെ സമീപിച്ചു പണം കണ്ടെത്തുമെന്നും കേരളത്തിൽ ബിജെപിക്കു കാര്യമായി സ്വാധീനമുള്ള മണ്ഡലം ഇല്ലെന്നും കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ കൊണ്ടു പോയി കളയുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ലീഗുമായുള്ള നല്ല ബന്ധമാണ് കോൺഗ്രസിന് കരുത്തെന്നും കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസിന് ലീഗുമായുള്ളത് നല്ല ബന്ധമാണ്. കോൺഗ്രസിന് ഒരാശങ്കയുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമുണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ജനാഭിപ്രായം ശക്തമാണ്. കോൺഗ്രസിൻ്റെ പണം കേന്ദ്രം തടഞ്ഞുവെക്കുകയാണെന്നും സുധാകരൻ വിമർശിച്ചു.

അതേസമയം മകളെ രക്ഷിക്കാൻ ശ്രമിച്ച സർക്കാർ തലവൻ ഇപ്പോൾ തല താഴ്ത്തി പൂഴ്ത്തി കിടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ വിമർശനം ഉന്നയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായും, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായി പാണക്കാട് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കെ. സുധാകരൻ.