വിദ്യാര്‍ത്ഥിനിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത ചമച്ചു; പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പരമ്പര വ്യാജമായി ചിത്രീകരിച്ചതെന്ന് പരാതി ലഭിച്ചതെന്നും അതില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിലെ റോവിംഗ് റിപ്പോര്‍ട്ടര്‍ പരിപാടിക്കെതിരെയുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്.

ചാനല്‍ ഇന്റര്‍വ്യൂവില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയുടേതായി ചിത്രീകരിച്ചിരിക്കുന്ന അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പരാതിയിന്മേല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും പി വി അന്‍വര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്‌കൂളിലെ കുട്ടികളെയും വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്‌കൂള്‍ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാര്‍ത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ച കാര്യത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതായും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവ് ലഭിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പോലീസില്‍ അറിയിക്കാതിരിക്കുന്നത് പോക്സോ ആക്ട് സെക്ഷന്‍ 21 r/w 19 പ്രകാരം കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിനാല് വയസ്സുള്ള വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടവരുമായി മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയെന്നും, സമാന പ്രായമുള്ള പലരുമായും മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയെന്നും വാര്‍ത്തയിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.