വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍, വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്ന് മന്ത്രി

വനം വകുപ്പ് ഓഫീസില്‍ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മനോജ് ടി. മാത്യുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പത്തനംതിട്ടയിലെ വനം സ്റ്റേഷനിലാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ മൂഴിയാര്‍ പൊലീസ് കേസെടുത്തു.

ഉദ്യോഗസ്ഥന്റെ പ്രവൃത്തി വനംവകുപ്പിന് കളങ്കം ഉണ്ടാക്കിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തുവെന്നും ശിക്ഷ ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു. പെരിയാര്‍ കടുവാ സങ്കേത്തിലെ ഗവി സ്റ്റേഷനിലെ താല്‍ക്കാലിക വനിതാ വാച്ചറെ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആദിവാസി വിാഭഗത്തില്‍ നിന്നുള്ള വനിതാ വാച്ചറാണ് പരാതിക്കാരി.

സഹപ്രവര്‍ത്തകനായ വാച്ചര്‍ക്കൊപ്പം പരാതിക്കാരി ഭക്ഷണം ഉണ്ടാക്കുന്നതിനിടെയില്‍ അടുക്കളയിലെത്തിയ മനോജ് ടി.മാത്യു സാധനങ്ങള്‍ എടുത്തു നല്‍കാമെന്ന് പറഞ്ഞ് വനിതാ വാച്ചറെ സ്റ്റോര്‍ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വാച്ചര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നയാള്‍ ഓടിയെത്തി. ഇയാളെ തള്ളിമാറ്റിയ ശേഷം വീണ്ടും കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ശബ്ദം കോട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ളവര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വനിതാ വാച്ചര്‍ നല്‍കിയ പരാതിയില്‍ പെരിയാര്‍ റേഞ്ച് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയും അന്വേഷണം നടത്തി. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പെടുത്തിയാണ് മനോജ് ടി. മാത്യുവിന് എതിരെ കേസെടുത്തിരിക്കുന്നത്.