കടമ്പ്രയാറില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടോ? സാമ്പിളുകള്‍ ശേഖരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന് പിന്നാലെ കടമ്പ്രയാര്‍ ഉള്‍പ്പെടെയുളള ജലസ്രോതസ്സുകളില്‍ മാലിന്യം പടര്‍ന്നിട്ടുണ്ടോ എന്ന പരിശോധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി.

12 ദിവസം നീണ്ടു നിന്ന തീപിടുത്തിന് പിന്നാലെ പ്ലാന്റിനോട് ചേര്‍ന്നൊഴുകുന്ന കടമ്പ്രയാര്‍ മലിനമായെന്ന ആശങ്ക വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. കടമ്പ്രയാറിന്റെ പല ഭാഗങ്ങളിലും മീന്‍ ചത്തുപൊങ്ങിയത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചു.

ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ഹൈക്കോടതി മലിനീകരണ നിയന്ത്രണബോര്‍ഡിനോട് ജലസ്രോതസുകളില്‍ നിന്ന് സാമ്പിള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും നിര്‍ദേശിച്ചിരുന്നു.

കടമ്പ്രയാറിന് പുറമെ പെരിയാറില്‍ നിന്നുളള സാമ്പിളുകളും പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പരിശോധന റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിക്ക് കൈമാറും.