പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പ്രചരിപ്പിച്ച കേസ്; പ്രതി നാസറിനെ സി.പി.എം പുറത്താക്കും

പത്തനംതിട്ട തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതി നാസറിനെ സിപിഎം പുറത്താക്കാന്‍ തീരുമാനിച്ചു. സിപിഎം കാന്‍ഡിഡേറ്റ് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമാണ് പ്രതിയായ നാസര്‍. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇയാളെ പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി തലത്തിലും അന്വേഷണം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.

2021 മെയിലാണ് കേസിനാസ്പദമായ സംഭവം. യുവതിക്ക് കാറില്‍ വെച്ച് ജ്യൂസ് നല്‍കി മയക്കിക്കിടത്തിയ ശേഷം നഗ്‌നചിത്രങ്ങള്‍ എടുത്തുവെന്നാണ് പരാതി. ചിത്രങ്ങള്‍ കാണിച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. കേസില്‍ ഒന്നാം പ്രതിയും, തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സജി എലിമണ്ണിലിനെ ഇന്നലെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായിരുന്നു. കേസില്‍ സജിയും, നാസറും ഉള്‍പ്പെടെ 12 പേരാണ് പ്രതികള്‍. 10 പേര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരാണ്. തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അന്വേഷണം തുടരുകയാണെന്നും, മറ്റുള്ള പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

സിപിഎമ്മിന് സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു തിരുവല്ല ഏരിയ കമ്മിറ്റിയുടെ ആദ്യത്തെ നിലപാട്. പരാതിക്കാരിയെ പാര്‍ട്ടി നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു പരാതിയിന്മേലാണ് നടപടിയെന്നായിരുന്നു പാര്‍ട്ടി നല്‍കിയ വിശദീകരണം. യുവതിക്കെതിരെ മഹിളാ അസോസിയേഷന്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തുവെന്നാണ് ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണി പറഞ്ഞത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.