ഞങ്ങള്‍ ഇന്ത്യന്‍ ക്രിസ്ത്യാനികള്‍, പൂര്‍വികര്‍ ഹിന്ദുക്കള്‍; ബി.ജെ.പിയോട് അയിത്തമില്ല; രാജ്യം ഭരിക്കുന്നവരുമായി ചര്‍ച്ചകള്‍ നടത്തേണ്ടത് അനിവാര്യമെന്ന് ക്ലിമ്മിസ് ബാവ

ന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ. എല്ലാ പാര്‍ട്ടികളെയും ഒരുപോലെയാണ് സഭ കാണുന്നത്. ഒന്നിനോട് മാത്രം വിവേചനം കാണിക്കേണ്ട ആവശ്യമില്ല. പിണറായി വിജയനെന്നോ ഉമ്മന്‍ ചാണ്ടിയെന്നോ നരേന്ദ്ര മോദിയെന്നോ സഭയ്ക്ക് വ്യത്യാസമില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും അദ്ദേഹംപറഞ്ഞു.

ഞങ്ങള്‍ ഇന്ത്യന്‍ ക്രിസ്ത്യാനികളാണ്. ഇന്ത്യയോടാണ് ഞങ്ങളുടെ സ്‌നേഹം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയെയാണ് പിന്തുണയ്ക്കുന്നത്. ഞങ്ങള്‍ എന്നും ഇന്ത്യയോടൊപ്പമാന്നെും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ വ്യക്തമാക്കി. നമ്മുടെയെല്ലാം പൂര്‍വികര്‍ ഹിന്ദുക്കളാണ് എന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്. ഇവിടെയുള്ളത് ഇന്ത്യന്‍ ക്രിസ്ത്യാനികളാണ്, 2000 വര്‍ഷമായി ഇവിടെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ് എല്ലാവരുമെന്നും അദേഹം അഭിമുഖത്തില്‍ പറഞ്ഞു.

സഭ മുന്‍പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് സ്വീകരിച്ചിരുന്ന പോലെയുള്ള അകലം ബിജെപിയോടും പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെയും അകറ്റി നിര്‍ത്തുന്നില്ല. ജനസംഘത്തിന് രണ്ട് എംപിമാര്‍ മാത്രം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അവരാണ് രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടത് ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി.

കേരളത്തില്‍ യുഡിഎഫിനെ പോലെ തന്നെ എല്‍ഡിഎഫ് സര്‍ക്കാരും സഭയുടെ ആവശ്യങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കാറുണ്ട്. മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാനുള്ള ഇടം ഇപ്പോഴും സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഇച്ഛാശക്തിയുള്ള നേതാവാണെന്നും ക്ലിമ്മിസ് ബാവ വ്യക്തമാക്കി.